ആയിരക്കണക്കിന് ക്യാൻസർ രോഗികളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന പ്രശസ്ത ക്യാൻസർ സർജൻ ഡോ.ജോജോ വി.ജോസഫ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തി. ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച് മാറ്റിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം. തൃശൂരിലെ ആശുപത്രിയില്‍ വച്ച് മാറിലെ മുഴ നീക്കം ചെയ്തതെന്നും പരിശോധന ഫലം ബ്രസ്റ്റ് ക്യാൻസറെന്നുമായിരുന്നെന്നും, രോഗിയുടെ ആവശ്യപ്രകാരവും സമ്മതത്തോടെയുമാണ് സർജറി ചെയ്തതെന്നും അദ്ദേഹം പറയുന്നു.
അംഗീകൃത പതോളജിസ്റ്റിന്റെ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ചികിത്സയും സർജറിയും നടക്കുന്നത്. ഇതല്ലാതെ മറ്റൊരു റിപ്പോർട്ടും തന്നെ കാണിച്ചിട്ടില്ല. പൊലീസ് കേസെടുക്കുന്നത് സ്വാഭാവികമാണെന്നും കോടതിയില്‍ നിന്ന് നീതി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയ പൊലീസിന്റെയും കോടതിയുടേയും റോള്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.
പിന്നില്‍ വൻ ലോബി:
കാല്‍നൂറ്റാണ്ടായി ഈ മേഖലയിലുള്ള അദ്ദേഹം രാജ്യത്തെ തന്നെ മുൻനിര ക്യാൻസർ ചികിത്സാ വിദഗ്ദ്ധരില്‍ ഒരാളാണ്. ക്യാൻസർ ബോധവത്കരണവുമായി സോഷ്യല്‍മീഡിയയിലും ഡോ.ജോജോ സജീവമാണ്. നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഡോ.ജോജോയെ ലക്ഷ്യമിട്ട് ഏറെ നാളായി ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ട്. ക്യാൻസർ ചികിത്സാ രംഗത്തെ വ്യാജ പ്രചരണങ്ങള്‍ക്കും അശാസ്ത്രീയതകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വ്യാജമരുന്ന് ലോബികളും വ്യാജചികിത്സകരും അദ്ദേഹത്തിന്റെ ശത്രുക്കളാണ്. ഇവരുടെ ഇടപെടലും ഇപ്പോഴത്തെ പ്രചരണത്തിന് പിന്നില്‍ സംശയിക്കുന്നുണ്ട്.

















