കോർപറേഷൻ മേയർ എംകെ വർഗീസ് ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. കോർപറേഷൻ ഭരണവും തൃശൂർ എംഎല്‍എ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി കലുങ്ക് സംവാദങ്ങളില്‍ പറഞ്ഞിരുന്നു. ഞായറാഴ്ച തൃശൂർ നഗരത്തില്‍ നടത്തിയ കോഫി ടെെംസിലും മേയറോട് അനുഭാവപൂർണമായ വാക്കുകളാണ് സുരേഷ് ഗോപി ഉപയോഗിച്ചത്.
‘കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നല്‍കിയ 19 കോടി രൂപയ്ക്ക് ഭരണാധികാരികള്‍ തുരങ്കം വച്ചു. കളക്ടറുടെ റിപ്പോർട്ട് പ്രകാരം പണം അനുവദിക്കാൻ നടപടി സ്വീകരിക്കുകയാണ്. പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചത് മേയറല്ല. അദ്ദേഹം ഇതിനെതിരെ എന്തെങ്കിലും ചെയ്തു എന്നൊരിക്കലും പറയില്ല. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ എനിക്കറിയാം’- എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഇതിനിടെ പാലക്കാട് ബിജെപി ചെയർപേഴ്സണ്‍ പ്രമീള ശശിധരനെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോടൊപ്പം വേദി പങ്കിട്ട സംഭവത്തില്‍ പ്രമീളയെ പിന്തുണച്ചും വിമർശിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് നീക്കം.കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയം ബൈപാസ് ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങില്‍ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ പങ്കെടുത്തത്.
രാഹുലിന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിർമ്മിച്ചത്. രാഹുലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. എന്നാല്‍ പ്രമീള രാഹുലിനൊപ്പം വേദി പങ്കിടുകയായിരുന്നു. സംഭവത്തില്‍ പ്രമീള വിശദീകരണം നല്‍കിയിട്ടുണ്ട്. എംഎല്‍എ ഫണ്ട് ആയതിനാലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് പ്രമീളയുടെ വാദം.

















