പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് യുവതിക്ക് നേരെ ആക്രമണം. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയാണ് ഭർത്താവ് ആക്രമിച്ചത്. പത്തനംതിട്ട അടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു. നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാർ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടരുകയായിരുന്നു.
കഴിഞ്ഞ 22ാം തീയതിയാണ് 24കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസില്‍ മിസ്സിംഗ് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത്.
വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവതിയെ പൊലീസ് സംരക്ഷണത്തില്‍ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് ആക്രമണം ഉണ്ടായത്. ഉടൻതന്നെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഭർത്താവിന്റെ സുഹൃത്താണ് യുവതിയുടെ കാമുകൻ.ഇരുവരും തമ്മില്‍ മാസങ്ങളായി പ്രണയത്തിലായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ അടൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയും ഭർത്താവും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാല്‍ ഇരുവരും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ആയിരുന്നുവെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

















