നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാർട്ടി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ഒരാള്‍ക്ക് വീതം സർക്കാർ ജോലി നല്‍കുമെന്ന് ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിലായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. സർക്കാർ രൂപീകരിച്ച് 20 മാസം പൂർത്തിയാകുമ്ബോള്‍ സർക്കാർ ജോലിയില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
അധികാരമേറ്റുകഴിഞ്ഞാല്‍ ആദ്യത്തെ മന്ത്രിസഭായോഗത്തില്‍ തന്നെ ഈ നിർദ്ദേശത്തില്‍ ഒപ്പുവയ്ക്കുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.തന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമാണിതെന്നും ഇനിയും പല പ്രഖ്യാപനങ്ങളും വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ഞങ്ങള്‍ ഇതിനെപ്പറ്റി ശാസ്ത്രീയമായി പഠിച്ചു. ഞങ്ങള്‍ നടത്തിയ സർവ്വേ പ്രകാരം എല്ലാ കുടുംബങ്ങളുടെയും പട്ടിക ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങള്‍ക്ക് സാദ്ധ്യമായ കാര്യം മാത്രമെ ചെയ്യുന്നുള്ളു. അതാണ് എന്റെ പ്രതിജ്ഞ’ -തേജസ്വി പറഞ്ഞു.
‘സാമ്ബത്തിക നീതിയുടെ കീഴില്‍ ഞങ്ങള്‍ ഇന്ന് ചരിത്രപരമായ പ്രഖ്യാപനം നടത്തി. സർക്കാർ ജോലിയില്ലാത്ത ഓരോ കുടുംബത്തിനും ഒരു പുതിയ നിയമത്തിലൂടെ നിർബന്ധമായും ജോലി നല്‍കും’. പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം എക്സില്‍ കുറിച്ചു.2020ലെ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന തന്റെ വാഗ്ദാനത്തെയും അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിലെ സർക്കാർ 20 വർഷത്തേക്ക് തൊഴിലവസരങ്ങളെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. തന്റെ സമ്മർദ്ദം മൂലമാണ് ബീഹാറില്‍ തൊഴിലവസരങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















