ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും അവിടെ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളില്ല. ആര്‍ജെഡി അധികാരത്തില്‍ എത്തിയാല്‍ അത് ഇന്ത്യാമുന്നണിക്ക് നേട്ടമായേക്കാം. ഇതിനിടെ കേരളത്തില്‍ അടക്കം തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. എഐസിസി നേതൃത്വമാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വാര്‍റൂം തുറക്കാനുള്ള നടപടികള്‍ തുടങ്ങി. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാര്‍റൂം ചുമതലയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. ബി ആര്‍ നായിഡുവിനാണ് തമിഴ്‌നാടിന്റെ ചുമതല. ജോണ്‍ അശോക് വരദരാജനാണ് പുതുച്ചേരിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ബംഗാളില്‍ ബി പി സിങ്ങും അസമില്‍ അമിത് സിഹാഗും വാര്‍റൂം നയിക്കും. കേരളത്തില്‍ വാര്‍റൂമിന്റെ ചുമതല ഹര്‍ഷ കനാദത്തിനാണ്.
ആരാണ് ഹർഷ കനാദം
കര്‍ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും മുന്‍ കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറിന്റെ മകനുമാണ് ഹര്‍ഷ കനാദം. കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ വാര്‍റൂമിന്റെ ഭാഗമായിരുന്നു ഹര്‍ഷ കനാദം. സുനില്‍ കനഗോലുവിന്റെ സംഘാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെയും എം.പിമാരെയും കളത്തിലിറക്കിയാല്‍ മാത്രമേ കൂടുതല്‍ സീറ്റുകള്‍ നേടാനാവൂയെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലൂവിന്റെ നിര്‍ദ്ദേശം. ഇത് കെപിസിസി നടപ്പിലാക്കുമോ എന്നാണ് അറിയേണ്ടത്.

















