കടമ്ബാറില്‍ കുടുംബ വഴക്കിന് പിന്നാലെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവ അധ്യാപികയും ഭർത്താവും മരണത്തിന് കീഴടങ്ങി. അത്യാസന്ന നിലയില്‍ മംഗളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കടമ്ബാറിലെ പെയിൻ്റിംഗ് തൊഴിലാളിയായ അജിത്ത് (35), വൊർക്കാടിയിലെ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്.
ഇരുവരും മൂന്ന് വർഷം മുമ്ബാണ് വിവാഹിതരായത്.അടുത്തിടെ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് രണ്ടുപേരും സ്ഥിരമായി വഴക്ക് കൂടിയിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. തിങ്കളാഴ്ച (06.10.2025) രാവിലെയും ഇവർ തമ്മില്‍ വഴക്കുണ്ടായിരുന്നു. സാമ്ബത്തിക പ്രശ്‌നങ്ങളാണ് കുടുംബ വഴക്കിനും അതിനെ തുടർന്നുള്ള മരണത്തിനും കാരണമെന്നാണ് പറയുന്നത്.
മകനെ സഹോദരിയുടെ വീട്ടിലാക്കി: അജിത്തും ഭാര്യ ശ്വേതയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു. തിങ്കളാഴ്ച നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭർത്താവ് അജിത്തും മൂന്ന് വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരു സ്ഥലത്തേക്ക് പോകാനുണ്ടെന്നും അതുവരെ മകനെ നോക്കണമെന്നും പറഞ്ഞാണ് ഇരുവരും മടങ്ങിയത്.
പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ ഇവരെ വൈകുന്നേരത്തോടെ വീട്ടുമുറ്റത്തു വീണുകിടക്കുന്ന നിലയിലാണ് പരിസരവാസികള്‍ കണ്ടെത്തിയത്. ഉടൻതന്നെ ഇവരെ ഹൊസങ്കടിയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.
മരണം സംഭവിച്ചത് ആശുപത്രിയില്‍: ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അജിത്ത് ചൊവ്വാഴ്ച (07.10.2025) പുലർച്ചെ 12.30 മണിയോടെയും ഭാര്യ ശ്വേത അതിന് പിന്നാലെയുമാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

















