കോണ്‍ഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയില്‍ യൂ ട്യൂബർ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
മറുനാടൻ മലയാളി യൂ ട്യൂബ് ചാനല്‍ ഉടമ ഷാജൻ സ്കറിയ, സോജൻ സ്കറിയ, ഗൂഗിള്‍ സിഇഒ സുന്ദർപിച്ചൈ ഉള്‍പ്പടെ 11 പേരെ പ്രതി ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ‘ആ ഗർഭം വ്യാജം, വില്ലത്തിയായി താര ടോജോ അലക്സ്’ എന്ന തലക്കെട്ടില്‍ മറുനാടൻ മലയാളി യൂ ട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത വിഡിയോ ആണ് കേസിന് അടിസ്ഥാനം. വിഡിയോയും അതിന് താഴെ വന്ന കമന്റുകളും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയർന്ന സമയത്ത് താര ടോജോ അലക്സിന്റെ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ‘എത്ര അലക്കി വെളുപ്പിച്ചാലും രാവണൻ ക്രൂരനായ സ്ത്രീലമ്ബടൻ തന്നെയെന്ന’ ഫേസ് ബുക്ക് കുറിപ്പ് രാഹുല്‍ മാങ്കൂട്ടത്തലിനെതിരെയുള്ള പരോക്ഷ വിമർശനമായിരുന്നു. ഇതിനെ പിന്നാലെയാണ് മറുനാടൻ മലയാളി യുട്യൂബ് ചാനലില്‍ താര ടോജോ ജോസഫിന്റെ ഫോട്ടോ ഉപയോഗിച്ച് വിഡിയോ അപ് ലോഡ് ചെയ്തത്.
ഭാരതീയ ന്യായ സന്‍ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്‌ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. മുൻകൂർ ജാമ്യം നേടുന്നതിനു മുൻപേ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം എന്നും അറിയാൻ കഴിയുന്നുണ്ട്. കേരള പോലീസ് പലവട്ടം പൂട്ടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലുംം സർക്കാരിൻറെ നിശിത വിമർശകനായ ഈ മാധ്യമപ്രവർത്തകൻ ഓരോ വട്ടവും പൂട്ടുപൊളിച്ച് പുറത്തു വരുന്നത് നാം കണ്ടിട്ടുണ്ട്. ഇദ്ദേഹത്തെ രാത്രിയിൽ വീട്ടിൽ നിന്ന് ഷർട്ട് ഇടാൻ പോലും അനുവദിക്കാതെ അറസ്റ്റ് ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലായി കെ ജെ ഷൈൻ നൽകിയ പരാതിയിൽ കേസെടുത്തു പോലീസ് അറസ്റ്റ് ചെയ്ത കെ എം ഷാജഹാന് ജാമ്യം എടുക്കുന്നതിന് വേണ്ടിയും അഭിഭാഷകനെ അടക്കം സജ്ജീകരിച്ചത് ഷാജൻ ആയിരുന്നു.

















