ആലപ്പുഴ വാടയ്ക്കലില്‍ അമ്മയെ 17 വയസുകാരിയായ മകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പിതാവിന്റെ മൊഴിയുടെ അടിസ്ഥനത്തില്‍ പെണ്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തു. വീടിന്റെ തറയില്‍ നായ മൂത്രമൊഴിച്ചിരുന്നു. ഇത് വൃത്തിയാക്കാൻ പറഞ്ഞതിനെത്തുടർന്നായിരുന്നു മകള്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം.
മഹിളാ കോണ്‍ഗ്രസ് ഭാരവാഹിയായ യുവതിയെയാണ് മകള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്.ബുധനാഴ്ചയായിരുന്നു 17വയസുകാരിയായ മകള്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടിയെ സഖി ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ കഴുത്തിനാണ് പരിക്കേറ്റത്. ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. യുവതി ചികിത്സയില്‍ തുടരുകയാണ്.
മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരിലായിരുന്നു മകള്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിവരം. എന്നാല്‍ ഇക്കാരണം കൊണ്ടല്ല . വീടിന്റെ തറയില്‍ നായ മൂത്രമൊഴിച്ചത് കഴുകാൻ പറഞ്ഞതിനെത്തുടർന്നാണ് അമ്മയെ മകള്‍ അക്രമിച്ചതെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്.സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
















