വയനാട്ടില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി. ജംഷീദിനും എതിരെയാണ് പോലീസ് കേസെടുത്തത്. ഭർത്താവിന്റെ സുഹൃത്ത് വീട്ടിലെത്തി തന്നെ കടന്നു പിടിച്ചതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മുൻപും ഇത്തരത്തില്‍ ചില അനുഭവം ഉണ്ടായപ്പോഴെല്ലാം സുഹൃത്തിന് അനുകൂല നിലപാടാണ് ഭർത്താവ് സ്വീകരിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
അതുപോലെ ഭർത്താവും മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാറുണ്ടെന്നും യുവതി ആരോപിച്ചു. ഇതോടെ പീഡന പരാതിക്കൊപ്പം ഗാർഹികപീഡനം സംബന്ധിച്ച പരാതിയും ലഭിച്ചതിനാല്‍ രണ്ടും പ്രത്യേക കേസുകളായാണ് കല്‍പറ്റ പോലീസ് റജിസ്റ്റർ ചെയ്തത്. ഗാർഹിക പീഡന പരാതിയില്‍ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കള്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.രണ്ടാമത്തെ കേസ് ലൈംഗിക ഉദ്ദേശത്തില്‍ ശരീരത്തില്‍ സ്പർശിച്ചു എന്ന വകുപ്പ് പ്രകാരമാണ്. കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്നാണ് യുവതി പറയുന്നത്. ഭർത്താവിനൊപ്പം വീട്ടില്‍ എത്തിയ ജംഷീദ് ലൈംഗിക താല്‍പര്യത്തോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് കേസ് നല്‍കിയ ശേഷം മാധ്യമങ്ങളോട് യുവതി വെളിപ്പെടുത്തി.
യുവതിയുടെ വെളിപ്പെടുത്തലുകൾ
ഡിവൈഎഫ്‌ഐ നേതാവായ ജംഷീദ് മക്കളില്ലാത്ത സമയങ്ങളില്‍ വരും. കള്ളു കുടിച്ചിട്ടാകും വരിക. ഭക്ഷണം വേണമെന്ന് പറയും. വിളമ്ബിക്കൊടുക്കുമ്ബോള്‍ അവിടെയും ഇവിടെയും ഒക്കെ തോണ്ടുകയും പിടിക്കുകയും ഒക്കെ ചെയ്യും. ഇക്കാര്യം ഭർത്താവിനോടു പറഞ്ഞപ്പോള്‍ സാരമില്ല നിന്റെ തോന്നലായിരിക്കും ഇനി അതല്ല അങ്ങനെ ഉറപ്പാണെങ്കില്‍ അവനങ്ങ് നിന്നു കൊടുക്കൂ അവൻ അവന്റെ ഇഷ്ടം തീർന്നിട്ട് പോട്ടെ എന്ന് പറയാൻ തുടങ്ങി. ഇക്കഴിഞ്ഞ 17 ന് ഭക്ഷണം കൊടുത്ത ശേഷം വെള്ളം എടുക്കാൻ വേണ്ടി അടുക്കളയില്‍ പോയപ്പോള്‍ ഈ ജംഷീദ് പിന്നാലെ വരികയും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നു പിടിക്കുകയുമായിരുന്നു. ഇതോടെ ഓടി റൂമിനകത്ത് കയറി വാതിലടച്ചു.
സ്ത്രീധനമായി 101 പവനും കാറും വേണമെന്നു പറഞ്ഞ് ഭർത്താവ് നിരന്തരം ആവശ്യമുന്നയിക്കാറുണ്ട്. ഭർത്താവ് എല്ലാവരോടും പൈസ വാങ്ങും എന്നിട്ട് എന്റെ ഫോട്ടോയും ഫോണ്‍ നമ്ബറും കൊടുത്ത ശേഷം ആവശ്യങ്ങള്‍ അവളെ വിളിച്ച് പറഞ്ഞാല്‍ മതിയെന്നു പറയാൻ തുടങ്ങി. പലരും വിളിക്കാൻ തുടങ്ങിയപ്പോള്‍ ആ നമ്ബരുകള്‍ ബ്ലോക്ക് ചെയ്തു തുടങ്ങി. ഭർത്താവിനോടും വീട്ടുകാരോടും ഇതേക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ നിനക്കെന്താ കിടന്നു കൊടുത്തുകൂടെ അവന്റെ കടങ്ങള്‍ വീടാൻ വേണ്ടിയിട്ടല്ലേ എന്നൊക്കെയാണ് ഭർത്താവിന്റെ ഉമ്മ പറയാൻ തുടങ്ങിയതെന്ന് യുവതി വിവരിച്ചു.

















