വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമില്‍ സിവില്‍ സർവീസ് ഉദ്യോഗസ്ഥയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു.ഉദ്യോഗസ്ഥയുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയിലേറെ രൂപയും ഒരു കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തു. കാംരൂപിലെ ഗോരോയ്മാരിയില്‍ നിയമിതയായ നൂപുർ ബോറ എന്ന ഉദ്യോഗസ്ഥയാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്പെഷ്യല്‍ വിജിലൻസ് സെല്ലാണ് പരിശോധന നടത്തിയത്.
പരിശോധനയില്‍ ബോറയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തു. ബാർപെട്ടയിലുള്ള വാടകവീട്ടില്‍നിന്ന് 10 ലക്ഷം രൂപ കൂടി കണ്ടെടുത്തു. നൂപുർ ബോറയുടെ അടുത്ത സഹായിയായ ലത് മണ്ഡല്‍ സുരാജിത് ദേകയുടെ വസതിയിലും സ്പെഷ്യല്‍ വിജിലൻസ് സെല്‍ പരിശോധന നടത്തി. നൂപുർ ബോറയുമായി ചേർന്ന് വിവിധയിടങ്ങളില്‍ ഇയാള്‍ ഭൂമി സ്വന്തമാക്കിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന.
2019ലാണ് നൂപുർ ബോറ അസം സിവില്‍ സർവീസില്‍ ചേർന്നത്. ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. പരാതികളിലേറെയും വിവാദഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടവയാണ്. സംശയകരമായ സാഹചര്യത്തില്‍ ഭൂമി കൈമാറ്റം ചെയ്യുകയും അതിലൂടെ പണം കൈപ്പറ്റുകയും ചെയ്തതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

















