കണ്ണൂരില്‍ യുവാവ് തീക്കൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസില്‍ അജീഷിന്റെ ഭാര്യ പ്രവീണയെയാണ് (39) മരിച്ചത്. അക്രമത്തില്‍ പ്രവീണയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്ബ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷ് പ്രവീണയുടെ നേർക്ക് പെട്രോള്‍ ഒഴിച്ചത്. പ്രവീണ താമസിക്കുന്ന വീട്ടിലെത്തിയാണ് ഇയാള്‍ തീകൊളുത്തിയത്. ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഇയാളും പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്കു 2.20 ഓടെയാണ് ഭർത്താവ് അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടില്‍ ജിജേഷ് എത്തിയത്. അജീഷ് വിദേശത്താണ്. വെള്ളം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ വീടിനുള്ളിലേക്ക് കയറിയത്. പിന്നാലെയാണ് ജിജേഷ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ അടുക്കളഭാഗത്തു കണ്ടെത്തിയത്. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.

















