സുപ്രധാന ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. ഗുരുതര വകുപ്പകള്‍ ചുമത്തി ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ല്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെൻ്റില്‍ അവതരിപ്പിക്കും.അഞ്ച് വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ കഴിഞ്ഞവർക്ക് നിയമം ബാധകമാകും.
ഇതുവരെ, ഭരണഘടന പ്രകാരം ശിക്ഷിക്കപ്പെട്ട ജന പ്രതിനിധികളെ മാത്രമേ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാർക്കും, മുഖ്യമന്ത്രിമാർക്കും പ്രധാനമന്ത്രിക്കും വരെ ബില്‍ ബാധകമാകും. മന്ത്രിയെ നീക്കം ചെയ്യാൻ പ്രധാനമന്ത്രിക്ക് രാഷ്ട്രപതിയോട് ശുപാർശ ചെയ്യാം. സംസ്ഥാനങ്ങളില്‍ മന്ത്രിമാർ അറസ്റ്റിലായാല്‍ മുഖ്യമന്ത്രി ഗവർണറോട് ശുപാർശ ചെയ്യണം.
പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിമാരോ അറസ്റ്റിലായാല്‍ സ്വയം രാജിവെക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം സ്ഥാനം നഷ്ടമാകും. പരിഗണിക്കുന്ന ക്രിമിനല്‍ കുറ്റങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും, കുറഞ്ഞത് അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കണം ചുമത്തിയിരിക്കുന്നത്. കൊലപാതകം, വലിയ തോതിലുള്ള അഴിമതി എന്നിവ പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. അഴിമതി കുറയ്ക്കാനുള്ള നീക്കമാണിതെന്ന വിശദീകരണമാണ് കേന്ദ്രസർക്കാർ നല്‍കുന്നത്.
വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ ഒരു യോഗം വിളിച്ചിട്ടുണ്ട്. അതേസമയം 130-ാം ഭരണഘടനാ ഭേദഗതി ബില്ലിന് പുറമേ കേന്ദ്രഭരണപ്രദേശ ഭരണ ഭേദഗതി ബില്ലും, ജമ്മു-കശ്മീർ പുനഃസംഘടനാ ഭേദഗതി ഇന്ന് പാർലമെന്ററി കമ്മിറ്റിക്ക് കൈമാറാൻ സാധ്യതയുണ്ട്. ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബില്ലും അവതരിപ്പിക്കും.

















