മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ സ്‌കൂള്‍ നവീകരണത്തിന് ചെലവായ തുക കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. സാധനങ്ങള്‍ വാങ്ങാൻ ചെലവായ തുകയും ജോലിക്കാരുടെ എണ്ണവും പറയുന്ന ബില്ല് കണ്ടാല്‍ ആരുടെയും കണ്ണ് തള്ളും. സാഗന്ദി ഗ്രാമത്തിലെ സ്‌കൂളിന്റെ ചുവരില്‍ നാല് ലിറ്റർ പെയിന്റടിക്കാൻ 168 ജോലിക്കാരും 65 കല്‍പ്പണിക്കാരും വേണ്ടിവന്നുവെന്നാണ് ബില്ലില്‍ പറയുന്നത്.നാല് ലിറ്റർ പെയിന്റടിക്കാൻ 1.07 ലക്ഷം രൂപയാണ് പിൻവലിച്ചത്.
നിപാനിയ ഗ്രാമത്തിലെ മറ്റൊരു സ്‌കൂളില്‍ 20 ലിറ്റർ പെയിന്റടിക്കാൻ 2.3 ലക്ഷം രൂപയാണ് പിൻവലിച്ചത്. നിപാനിയ ഗ്രാമത്തിലെ സ്‌കൂളില്‍ 10 ജനലുകളും നാല് വാതിലുകളും പെയിന്റടിക്കാൻ 275 ജോലിക്കാരും 150 കല്‍പ്പണിക്കാരും പണിയെടുത്തുവെന്നും ബില്ലില്‍ പറയുന്നു.സ്‌കൂള്‍ ചുവര് മനോഹരമാക്കുന്നതിനെക്കാള്‍ വലിയ കലാവിരുത് നടന്നിരിക്കുന്നത് ബില്ല് തയ്യാറാക്കുന്നതിലാണ് എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.
നിർമാണത്തിന്റെ കരാർ എറ്റെടുത്ത സുധാകർ കണ്‍സ്ട്രക്ഷൻ മേയ് അഞ്ചിന് തയ്യാറാക്കിയ വിചിത്രമായ ബില്‍ ഒരു മാസം മുമ്ബ് ഏപ്രില്‍ നാലിന് നിപാനിയ സ്‌കൂള്‍ പ്രിൻസിപ്പല്‍ അംഗീകാരം നല്‍കുകയും ചെയ്തു എന്നതാണ് ഞെട്ടിക്കുന്ന കാര്യം.ജോലി നടക്കുന്നതിന് മുമ്ബും ശേഷവുമുള്ള ഫോട്ടോകള്‍ ബില്ലിന്റെ കൂടെ സമർപ്പിക്കണം എന്നാണ് ചട്ടം. എന്നാല്‍ ഒരു ഫോട്ടോ പോലുമില്ലാതെയാണ് പ്രിൻസിപ്പല്‍ ബില്ലിന് അംഗീകാരം നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഫൂല്‍ സിങ് മാർപാച്ചി പറഞ്ഞു.

















