മുംബൈ:ധാരാശിവ് ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹാരാഷ്ട്രയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന യുബിടി തലവൻ ഉദ്ധവ് താക്കറെ.ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്ത കോൺഗ്രസിനൊപ്പം ഉദ്ധവ് ഇരിക്കുന്നുവെന്ന ഷായുടെ അഭിപ്രായത്തോട് ശക്തമായി പ്രതികരിച്ച യുബിടി നേതാവിന്റെ വാക്കുകൾ ചുവടെ.
“നിങ്ങൾ എന്നെ ചതിച്ചതിനാലാണ് എനിക്ക് അവരോടൊപ്പം ഇരിക്കേണ്ടി വന്നത്. ആർട്ടിക്കിൾ 370 ഉം മഹാരാഷ്ട്ര തിരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധമെന്ന് ഞാൻ ചോദിക്കുന്നു.സംസ്ഥാന നിയമസഭയിൽ ഭരണഘടന മാറ്റാൻ കഴിയില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.’മഹാരാഷ്ട്രയിലെ സോയാബീൻ, പരുത്തി കർഷകർക്ക് ഉണ്ടായ നഷ്ട്ടം സർക്കാർ നികത്തുമോ ? മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തിലേക്ക് പോകുന്ന വ്യവസായങ്ങളെകുറിച്ച് നിങ്ങൾ എന്ത് പറയുന്നു, അല്ലെങ്കിൽ നിങ്ങൾ തന്നെയല്ലേ അതിന് മുൻകൈ എടുക്കുന്നത്”?. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ചോദിച്ചു.
അയോധ്യ രാമക്ഷേത്രം സന്ദർശിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി മോദിയുടെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “മോദിജി തൻ്റെ റാലികളിൽ എന്നോട് നിരന്തരം ചോദിക്കാറുണ്ട്, ‘എന്തുകൊണ്ട് ഉദ്ധവ് താക്കറെ ഇതുവരെ അയോധ്യ രാമക്ഷേത്രം സന്ദർശിച്ചില്ല?’ ചോർന്നൊലിക്കുന്ന ക്ഷേത്രങ്ങൾ ഞാൻ സന്ദർശിക്കാറില്ല. മഴക്കാലത്ത് ഇത് ചോർന്നൊലിക്കുന്നു. ഞാൻ രണ്ടുതവണ അയോധ്യ സന്ദർശിച്ചിട്ടുണ്ട്”. അദ്ദേഹം കൂട്ടിച്ചേർത്തു.

















