പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഒരു കനാല്‍ നിർമിച്ച് രാജസ്ഥാനിലേക്ക് തിരിച്ചുവിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിന്ധുനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാൻ വെള്ളം കിട്ടാതെ വലയുമെന്നും അമിത് ഷാ പറഞ്ഞു.
‘അന്താരാഷ്‌ട്ര കരാറുകള്‍ റദ്ദാക്കാൻ ആർക്കും സാധിക്കില്ല. എന്നാല്‍ അത് മരവിപ്പിക്കാൻ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഇന്ത്യയ്‌ക്ക് അവകാശപ്പെട്ട വെള്ളം ഞങ്ങള്‍ മാത്രം ഉപയോഗിക്കും. പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാല്‍ നിർമിച്ച് രാജസ്ഥാനിലേക്ക് തിരിച്ചുവിടും’.
‘ജമ്മുകശ്മീരിലെ പാവപ്പെട്ട ജനതയുടെ സമാധാനം തകർക്കാനും വിനോദസഞ്ചാര മേഖലയുടെ വളർച്ച തടയാനുമാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. പാകിസ്ഥാൻ ഇന്ത്യക്കെതിരെ എന്ത് ചെയ്താലും കടുത്ത തിരിച്ചടിയുണ്ടായിരിക്കുമെന്നും’ അമിത് ഷാ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയത്. തുടർന്ന് പാകിസ്ഥാനിലേക്ക് ജലമൊഴുകുന്ന ചെനാബ് ഡാമിന്റെ ഷട്ടറുകള്‍ അടയ്‌ക്കുകയും ജലമൊഴുക്ക് കുറയ്‌ക്കുകയും ചെയ്തു. ഇതിനെതിരെ പാക് നേതാക്കള്‍ ഭീഷണി മുഴക്കി രംഗത്തെത്തിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാടില്‍ മാറ്റമുണ്ടായില്ല.

















