ഉത്തരാഖണ്ഡില്‍ 17കാരിയില്‍ നിന്ന് 19 പുരുഷൻമാർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണ് പുരുഷൻമാരില്‍ എയ്ഡ്സ് സ്ഥിരീകരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന പെണ്‍കുട്ടി ഇതിന് പണം കണ്ടെത്താനായാണ് പുരുഷൻമാരുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ഗുലാർഘട്ടി പ്രദേശത്താണ് ആദ്യ സംഭവം പുറത്തുവന്നത്. നാട്ടിലെ നിരവധി പുരുഷൻമാരുമായി പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുകയും അവരില്‍ പലരും എച്ച്.ഐ.വി പോസിറ്റീവ് ആവുകയും ചെയ്തു. പുരുഷൻമാരില്‍ പലരും വിവാഹിതരായിരുന്നുവെന്നും അവരുടെ ഭാര്യമാരിലേക്കും വൈറസ് പടർന്നതായി സംശയമുണ്ട്.
പ്രദേശത്തെ നിരവധി യുവാക്കള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറത്തുവരാൻ തുടങ്ങിയത്. അവരില്‍ പലരും ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗണ്‍സലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററില്‍ പരിശോധന നടത്തിയപ്പോഴാണ് എച്ച്.ഐ.വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. യുവാക്കള്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടി ഹെറോയിൻ ഉപയോഗിക്കാറുണ്ടായിരുന്നു എന്നും ലഹരി ഉപയോഗിക്കുന്നതിന് പണം കണ്ടെത്താൻ നിരവധി പുരുഷൻമാരുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്തി. പെൺകുട്ടിക്ക് പ്രായ പൂർത്തിയാകാത്തതുകൊണ്ട് തന്നെ രോഗബാധിതരായ പല പുരുഷന്മാരും പീഡനക്കേസിലും പ്രതിയാകുന്ന സാഹചര്യമാണുള്ളത്.

















