കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലില്‍ അന്‍സിലിനെ കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഥീന എനര്‍ജി ഡ്രിങ്കില്‍ കളനാശിനി കലക്കി അന്‍സിലിന് നല്‍കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിന്റെ തെളിവുകളും പൊലീസ് കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അന്‍സിലിനെ വീട്ടിലേക്ക് വരുത്താന്‍ തുടര്‍ച്ചയായി അഥീന ഫോണ്‍ വിളിച്ചിരുന്നു എന്നതിനും പൊലീസിന് തെളിവുകള്‍ ലഭിച്ചു.

അന്‍സിലും അഥീനയും തമ്മില്‍ ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അന്‍സില്‍. അഥീനയെ സംശയിച്ചു തുടങ്ങിയതോടെയാണ് അന്‍സില്‍ ഉപദ്രവം ആരംഭിച്ചത്. തുടര്‍ന്ന് അഥീന നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അന്‍സില്‍ ശ്രമിച്ചു. കോടതിയില്‍ അഥീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അന്‍സില്‍ പണം നല്‍കിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അഥീനയില്‍നിന്നു കൈപ്പറ്റുകയും ചെയ്തു. ഉപദ്രവം വര്‍ധിച്ചതോടെ ബന്ധത്തില്‍നിന്നു പിന്മാറാന്‍ അഥീന ശ്രമിച്ചെങ്കിലും അന്‍സില്‍ തയാറായില്ല. ഇതാണ് അന്‍സിലിനെ കൊലപ്പെടുത്താന്‍ കാരണമായതെന്ന പൊലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗൂഗിള്‍ പേ വഴി പണം നല്‍കിയാണ് കളനാശിനി അഥീന വാങ്ങിയത്. ജൂലൈ 29ന് അഥീന പലതവണ അന്‍സിലിനെ വിളിച്ചിരുന്നു. ഫോണ്‍ എടുക്കാതിരുന്ന അന്‍സില്‍ അഥീനയുടെ നമ്ബര്‍ ബ്ലോക് ചെയ്തു. തുടര്‍ന്ന് അഥീന ഒരു സുഹൃത്തിനെ വിളിച്ച്‌ കോണ്‍ഫറന്‍സ് കോള്‍ വഴി അന്‍സിലിനോട് സംസാരിക്കുകയും വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. ജൂലൈ 30ന് പുലര്‍ച്ചെ നാലിന് വീട്ടിലെത്തിയ അന്‍സിലിന് അഥീന എനര്‍ജി ഡ്രിങ്കില്‍ കളനാശിനി കലക്കി നല്‍കി. അരമണിക്കൂറിനകം കുഴഞ്ഞുവീണ അന്‍സില്‍ പൊലീസിനെ ഫോണില്‍ വിളിച്ചു. ഇതുകണ്ട അഥീന ഫോണ്‍ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു. പിന്നീട് പൊലീസിനെയും അന്‍സിലിന്റെ ബന്ധുക്കളെയും അഥീന തന്നെ വിളിച്ചു. ബന്ധുക്കളെത്തിയാണ് അന്‍സിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിലേക്ക് പോകുംവഴി ‘അവള്‍ എന്നെ ചതിച്ചു’ എന്ന് അന്‍സില്‍ പറഞ്ഞതാണ് മരണമൊഴി. അന്‍സിലിന്റെ മരണശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ വീടിനുസമീപത്തുനിന്ന് എനര്‍ജി ഡ്രിങ്കിന്റെ കാനും ഫോണും കണ്ടെടുത്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാന്‍ അഥീനയ്ക്ക് മറ്റാരുടെ സഹായം ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക