സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. സൗത്ത് കളമശ്ശേരിയിലാണ് അപകടം. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുള്‍ സലാം( 41) ആണ് മരിച്ചത്. ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ് സലാം. ഓർഡർ ലഭിച്ച ഭക്ഷണം ഡെലിവറി ചെയ്യാനായി പോകുമ്ബോഴാണ് അപകടം.
ആലുവയിലേക്ക് പോയ ബിസ്മില്ല എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. മറ്റൊരു ബസിനെ മറികടന്ന് മുന്നോട്ടുപോകുമ്ബോഴാണ് അബ്ദുള്‍ സലാം സഞ്ചരിച്ച ബൈക്കില്‍ തട്ടുന്നത്. ബസ് തട്ടി താഴെവീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ബസിന്റെ പിൻചക്രങ്ങള്‍ കയറിയിറങ്ങി.
സംഭവസ്ഥലത്തുവെച്ചുതന്നെ അബ്ദുള്‍ സലാം മരിച്ചു. ബസുകള്‍ മത്സരയോട്ടത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടമുണ്ടായെന്ന് കണ്ടയുടൻ തന്നെ പിന്നാലെയുണ്ടായിരുന്ന ബസ് വഴി മാറി മറ്റൊരു റൂട്ടിലേക്ക് പോയി. അപകടം നടന്നത് വണ്‍വേ ട്രാഫിക് മാത്രമുള്ള റോഡിലാണ്. സമാനമായ തരത്തില്‍ ഒരു അപകടം ഇതേസ്ഥലത്ത് മുമ്ബും സംഭവിച്ചിരുന്നു.

















