യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഖ സുബ്രഹ്മണ്യനെ(25)യാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. നേഖയെ മുമ്ബും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു. ഭർത്താവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ആറുവർഷം മുമ്ബാണ് നേഖയുടെയും പ്രദീപിൻ്റെയും വിവാഹം നടന്നത്. രണ്ടു വർഷങ്ങള്‍ക്കുശേഷമാണ് ഇവർക്ക് മകളുണ്ടായത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും പ്രദീപ് മർദിച്ചിരുന്നുമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആലത്തൂർ പൊലീസ് കേസെടുത്തു. ഭർത്താവ് ആലത്തൂർ തോണിപ്പാടം കല്ലിങ്ങല്‍ വീട്ടില്‍ പ്രദീപനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

















