തരാതരം പോലെ നിലപാടും നയങ്ങളും മാറ്റുന്നവരെക്കുറിച്ച് നമ്മുടെ ഭാഷയിലെ ഏറ്റവും അനുയോജ്യമായ പ്രയോഗമാണ് ‘അഴകിയവനെ കാണുമ്ബോള്‍ അപ്പാ’ എന്നു വിളിക്കുന്നവന്‍ എന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ ശശി തരൂരിന്റെ സമീപകാല മോദി – ബിജെപി സ്തുതികള്‍ക്ക് പറ്റിയ വിശേഷണമായിട്ടാണ് കോണ്‍ഗ്രസുകാര്‍ ഈ പ്രയോഗത്തെ കാണുന്നത്.
ഏറ്റവും ഒടുവില്‍ നെഹ്‌റു കുടുംബത്തേയും 50 വര്‍ഷം മുമ്ബ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയേയും അതിരൂക്ഷമായി വിമര്‍ശിച്ച് ഡോ തരൂര്‍ രംഗത്ത് വന്നത് ഏറെ വിവാദമായിരിക്കുകയാണ്. ‘പ്രോജക്റ്റ് സിന്‍ഡിക്കറ്റ്’ എന്ന വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട ലേഖനത്തിലാണ് അടിയന്തരാവസ്ഥക്കാലത്ത് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകള്‍ ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും നടത്തിയെന്ന ഗുരുതരമായ ആരോപണം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും എംപിയുമായ ശശി തരൂര്‍ ഉന്നയിച്ചിരിക്കുന്നത്.
സഞ്ജയ് ഗാന്ധി നഗര- ഗ്രാമ പ്രദേശങ്ങളില്‍ ബലം പ്രയോഗിച്ച് വന്ധ്യംകരണ പരിപാടികള്‍ നടത്തിയെന്നും തരൂര്‍ ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ 50 ആം വാര്‍ഷികം കേന്ദ്ര സര്‍ക്കാരും ബിജെപിയും വിപുലമായി ആഘോഷിക്കുന്ന ഘട്ടത്തിലാണ് സ്വന്തം പാർട്ടിക്കെതിരെ തരൂരിന്റെ ഈ ചതിപ്രയോഗം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 27ന് എന്‍ഡിടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമാണെങ്കിലും ഒരു ഘട്ടത്തില്‍ പോലും ഭരണഘടനാ വിരുദ്ധമായിരുന്നില്ല എന്ന് തരൂര്‍ ന്യായീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരാവസ്ഥവയെ ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭജന തന്ത്രം പ്രയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
“ബിജെപി തരാതരം പോലെ ഗോള്‍ പോസ്റ്റുകള്‍ മാറ്റുകയാണ്. വര്‍ത്തമാനകാല രാഷ്ട്രീയം പറയാതെ 1947ലെയും 1975ലെയും കാര്യങ്ങള്‍ പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമാണെന്ന് സമ്മതിക്കുമ്ബോള്‍ തന്നെ അതൊരിക്കലും ഭരണഘടനാ വിരുദ്ധമായിരുന്നില്ല. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ ഞാന്‍ പിന്തുണക്കുന്നില്ല, പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതും മറ്റും ജനാധിപത്യ വിരുദ്ധമാണ്. എന്നാല്‍ ആ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമായിരുന്നില്ലെന്ന് സങ്കട പൂര്‍വം സമ്മതിക്കേണ്ടി വരും” – എന്നിങ്ങനെയെല്ലാം വിശദീകരിച്ച തരൂരാണ് ഇപ്പോള്‍ ഓന്തിനെപ്പോലെ നിറം മാറ്റിയത്.

















