‘പൈപ്പ്ലൈൻ സ്ഥാപിക്കാൻ റോഡ് പൊളിച്ചത് കേരള വാട്ടർ അതോറിറ്റിയാണ്. റോഡ് ടാർ ചെയ്യേണ്ടതും വാട്ടർ അതോറിറ്റിയാണ്. പരാതികള്‍ക്ക് വാട്ടർ അതോറിറ്റിയെ സമീപിക്കുക’ – എടപ്പാളില്‍ പലയിടങ്ങളിലും വെച്ചിട്ടുള്ള ബോർഡാണിത്. ജല അതോറിറ്റിയിലെ അസിസ്റ്റന്റ് എൻജിനീയറുടെ മൊബൈല്‍ നമ്ബറും ഒപ്പം ചേർത്തിട്ടുണ്ട്.പൊതുമരാമത്തു വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയറുടെ പേരിലാണ് ബോർഡുകള്‍. കുറ്റിപ്പുറം മുതല്‍ ഗുരുവായൂർ റൂട്ടില്‍ പലയിടങ്ങളിലും ബോർഡ് വെച്ചിട്ടുണ്ട്.
ജല്‍ജീവൻ മിഷനില്‍ പൈപ്പ് ഇടാനായി പൊളിച്ച റോഡുകള്‍ നന്നാക്കാൻ ജല അതോറിറ്റി ശ്രദ്ധിക്കാറില്ല. പൊളിഞ്ഞ റോഡുകളുടെ പേരില്‍ പഴി കേള്‍ക്കേണ്ടിവരുന്നതു മുഴുവൻ പൊതുമരാമത്തു വകുപ്പാണ്. പ്രാദേശിക ഭരണാധികാരികള്‍ മുതല്‍ എംഎല്‍എമാരും നാട്ടുകാരുമെല്ലാം പൊതുമരാമത്തുവകുപ്പില്‍ വിളിച്ച് രോഷം പ്രകടിപ്പിക്കും.
മഴക്കാലമായതോടെ ഇത്തരം വിളികള്‍ വളരെക്കൂടുതലായി. പലയിടത്തും യുവജനസംഘടനകള്‍ സമരവുമായി പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് എത്താനും തുടങ്ങി. അതോടെയാണ് പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥർ മുൻകൈയെടുത്ത് പലയിടങ്ങളിലും ബോർഡു വെച്ചത്.പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ പൊളിക്കുമ്ബോള്‍ അത് നന്നാക്കാനുള്ള പണം മുൻകൂർ കെട്ടിവെച്ചശേഷമാണ് അനുവാദം നല്‍കിയിരുന്നത്.
എന്നാല്‍ ‘ജല്‍ജീവൻ മിഷൻ’ പദ്ധതിക്ക് ഈ നിബന്ധനയില്ല. പൊളിക്കുന്നതിന്റെയും നന്നാക്കുന്നതിന്റെയും ഉത്തരവാദിത്വം വാട്ടർ അതോറിറ്റിക്ക് നല്‍കുന്ന തരത്തിലാണ് ഇതിന്റെ കരാർ വ്യവസ്ഥകള്‍.പലയിടത്തും പിഡബ്ല്യുഡി കരാറുകാരുടെ സഹകരണത്തോടെയാണ് ബോർഡ് വെച്ചിട്ടുള്ളത്. നില്‍ക്കക്കള്ളിയില്ലാതെ ചെയ്തതാണ്. ആരോടും ചോദിച്ചും പറഞ്ഞുമൊന്നുമില്ല – പൊതുമരാമത്ത് വകുപ്പിലെ മേലധികാരികളുടെ അറിവോടെയാണോ ഇത് വെച്ചിട്ടുള്ളത് എന്നു ചോദിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
മഴമാറിയാല്‍ റോഡുകള്‍ നന്നാക്കുമെന്ന് ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ എസ്. മഞ്ജുമോള്‍ പറഞ്ഞു. ഫണ്ട് കിട്ടാത്ത പ്രശ്നം നിലനില്‍ക്കുന്നുണ്ടെങ്കിലും റോഡുകള്‍ ടാർചെയ്യാൻ കരാറുകാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പൊതു നിരത്തുകളില്‍ ഇത്തരം ബോർഡുകള്‍ സ്ഥാപിക്കുന്നതിന് കാരണമറിയില്ലെന്നും അവർ പറഞ്ഞു.

















