സിന്ധു നദിയുടെ ജലം വഴിത്തിരിച്ച് വിടാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ആക്രമാസക്തരായ ജനം മന്ത്രിയുടെ വീടിന് തീയിട്ടു.സിന്ധ് ആഭ്യന്തര മന്ത്രി സിയ ഉള്‍ ഹസൻ ലൻജറിൻ്റ വീടാണ് അഗ്നിക്ക് ഇരയാക്കിയത്.
ഇതോടെ പൊതു ജനത്തിന്റെ രോഷവും പ്രക്ഷേഭം കൈകാര്യം ചെയ്യാനുള്ള കെല്‍പ്പ് സർക്കാരിനില്ലേ എന്ന ചോദ്യം ഉയർന്നു. കലാപകാരികളില്‍ മിക്കവരും എകെ 47 തോക്കുമായാണ് ആക്രമണം നടത്തുന്നതെന്ന് പുറത്തുവന്ന ചില ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
സിന്ധു നദിയില്‍ നിന്ന് വെള്ളം വഴിത്തിരിച്ച് വിടാൻ ഒരു കനാല്‍ നിർമ്മിക്കാനാണ് സിന്ധ് സർക്കാരിന്റെ നീക്കം. ഇതാണ് ജനങ്ങളെ തെരുവിലിറക്കിയത്. പഞ്ചാബിലേക്കുള്ള ജലവിതരണം കൂട്ടാനാണ് കനാല്‍ നിർമ്മിക്കുന്നതെന്നാണ് സൂചന. ഈ നീക്കം തങ്ങളുടെ കൃഷിക്കും ജല സ്ത്രോതസുകള്‍ക്കും ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞാണ് സിന്ധില്‍ ജനങ്ങള്‍ സർക്കാരിനെതിരെ തിരിഞ്ഞത്. ഇപ്പോഴേ ജലക്ഷാമം രൂക്ഷമെന്നാണ് അവരുടെ വാദം. പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചതോടെയാണ് പ്രശ്നം വഷളായത്. തുടർന്ന് പൊലീസ് ഇടപെട്ടതോടെ സംഘർഷമായി. രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

















