പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോർത്തി നല്‍കിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്ര ലാഹോറിലെ അനാർക്കലി ബസാറില്‍ എകെ-47 റൈഫിളുകളുമായുള്ള ആറ് പേരുടെ സുരക്ഷയില്‍ സഞ്ചരിക്കുന്നത് ചോദ്യമുയർത്തുന്നു. പാകിസ്താനില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സ്കോട്ടിഷ് യൂട്യൂബറുടെ വ്ലോഗിലാണ് ജ്യോതി മല്‍ഹോത്രയും കൂട്ടരും പ്രത്യക്ഷപ്പെടുന്നത്.
കല്ലം അബ്രോഡ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ കല്ലം മില്‍ മാർച്ചില്‍ പാകിസ്താൻ സന്ദർശിക്കുകയിരുന്നു. ലാഹോറിലെ അനാർക്കലി ബസാറില്‍ അദ്ദേഹം ചിത്രീകരിച്ച ഒരു വിഡിയോയില്‍ തോക്കുധാരികളായ സിവിലിയൻ വേഷത്തിലുള്ള പൊലീസുകാരുടെ കൂടെ ജ്യോതി മല്‍ഹോത്ര കടന്നുവരുന്നു. പാകിസ്താനില്‍ ആദ്യമായിട്ടാണോ ഇന്ത്യയില്‍ വന്നിട്ടുണ്ടോ എന്നൊക്കെ ജ്യോതി കല്ലമിനോട് ചോദിക്കുന്നു. തിരിച്ച് പാകിസ്താന്റെ ആതിഥ്യമര്യാദയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘വളരെ മികച്ചതാണ്’ എന്ന് ജ്യോതി മറുപടിയും നല്‍കുന്നു.
ജ്യോതി നടന്നു നീങ്ങുമ്ബോള്‍ ആയുധധാരികള്‍ അവരോടുപ്പുണ്ടെന്ന് കല്ലം മനസ്സിലാക്കുന്നു. ‘എല്ലാ സുരക്ഷയുമുള്ളയളാണ് അവള്‍. ആറ് തോക്കുധാരികള്‍ അവളെ ചുറ്റിപ്പറ്റിയുണ്ട്. ഇത്രയും തോക്കുകളുടെ ആവശ്യമെന്താണ്?’ കല്ലം വിഡിയോയില്‍ ചോദിക്കുന്നു. സ്കോട്ടിഷ് യൂട്യൂബറുടെ വീഡിയോയില്‍ ജ്യോതി മല്‍ഹോത്രയോടൊപ്പം വിനോദസഞ്ചാരികളെപ്പോലെ തോന്നിക്കുന്ന മറ്റ് ചിലരെയും കാണാം.
സ്കോട്ടിഷ് യൂട്യൂബറുടെ വിഡിയോ പുറത്തുവന്നതോടെ ജ്യോതി മല്‍ഹോത്രയ്ക്ക് ചുറ്റും എകെ 47 ആയുധധാരികളായ ആളുകള്‍ എന്തിനാണ്, അവർക്കൊപ്പമുള്ള മറ്റുള്ളവർ ആരാണ് എന്നതടക്കമുള്ള ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ജ്യോതി മല്‍ഹോത്രയുടെ പാകിസ്താൻ യാത്രകളില്‍ അവർക്ക് ലഭിച്ച സ്വീകരണത്തെയും സുരക്ഷയെയും കുറിച്ചുള്ള സംശയം വർധിപ്പിക്കുന്നതാണ് സ്കോട്ടിഷ് യൂട്യൂബറുടെ വിഡിയോ. പാകിസ്താൻ സുരക്ഷ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉന്നത പാർട്ടികളിലേക്ക് അവരെ ക്ഷണിച്ചിരുന്നതായും ഇന്ത്യയില്‍ തിരിച്ചെത്തിയതിനുശേഷവും അവരുമായി ബന്ധം തുടർന്നതായും പൊലീസ് റിപ്പോർട്ടുണ്ട്. പാകിസ്താൻ ഉദ്യോഗസ്ഥർക്ക് എന്ത് വിവരങ്ങളാണ് അവർ ചോർത്തി നല്‍കിയെന്ന് അന്വേഷിക്കുന്നതിനാല്‍ അവരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
ജ്യോതി മല്‍ഹോത്രയുടെ സാമ്ബത്തിക കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. വരുമാനത്തിന് അനുസൃതമല്ലാത്ത ആഡംബര ജീവിതശൈലിയാണ് അവർ നയിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവർ എപ്പോഴും ഫസ്റ്റ് ക്ലാസ് വിമാനങ്ങളില്‍ യാത്ര ചെയ്യുകയും, ആഡംബര ഹോട്ടലുകളില്‍ താമസിക്കുകയും, ആഡംബര ഭക്ഷണശാലകളില്‍ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. വിഐപി പരിഗണന ലഭിച്ച പാകിസ്താനില്‍ നിന്ന് മടങ്ങിയെത്തിയ ഉടൻ തന്നെ ജ്യോതി മല്‍ഹോത്ര ചൈനയിലേക്ക് പോയി അവിടെയും ആഡംബര കാറുകളില്‍ യാത്ര ചെയ്യുകയും വിലകൂടിയ ആഭരണശാലകള്‍ സന്ദർശിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

















