കോണ്‍ഗ്രസിലെ പുനഃസംഘടന ചർച്ച ആരംഭിച്ചതായി കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി മാറിയാല്‍ മന്ത്രിമാരെല്ലാം മാറുന്നതാണ് സർക്കാറിലെ കീഴ്വഴക്കമെങ്കില്‍ ആ രീതിയല്ല പാർട്ടിയില്‍. ആവശ്യമായ മാറ്റം മാത്രം വരുത്തിയും മറ്റു ഭാരവാഹികളെ നിലനിർത്തിയും മുന്നോട്ടുപോകുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.
പുതിയ വർക്കിങ് പ്രസിഡന്‍റുമാരായ പി.സി. വിഷ്ണുനാഥിനും ഷാഫി പറമ്ബിലിനുമൊപ്പം കെ. സുധാകരന്‍റെ കാലത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി നിയോഗിച്ച എം. ലിജുവിനെ കൂടി ഒപ്പമിരുത്തി ഇന്ദിര ഭവനില്‍ ആദ്യ വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിശക്തമായ നേതൃനിരയുള്ള പാർട്ടിയാണ് കോണ്‍ഗ്രസ്. അവരെ വിവിധ തലങ്ങളില്‍ നിയോഗിച്ചും പ്രയോജനപ്പെടുത്തിയും മുന്നോട്ടുപോകും.
ജനകീയ അടിത്തറ വിപുലമാക്കാൻ നടപടികളുണ്ടാകും. വിട്ടുപോയ ഘടകകക്ഷികളെ ആവശ്യമായ ഘട്ടത്തില്‍ തിരികെ കൊണ്ടുവരാനും ഇടപെടലുണ്ടാകും. മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതിക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്ബോഴാണ് അഴിമതിക്കെതിരായ സർക്കാർ അവകാശവാദം. നാലുവർഷ ഭരണം ജനദ്രോഹകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

















