പൗരന്മാരല്ലാത്തവർ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന എല്ലാ പണമിടപാടുകള്‍ക്കും നികുതി ചുമത്താനൊരുങ്ങി ട്രംപ് ഭരണകൂടം. 5 ശതമാനം നികുതി ചുമത്താൻ നിർദ്ദേശിക്കുന്ന ബില്‍ യു.എസ് പ്രതിനിധി സഭയിലാണ് ഉളളത്. കൂടുതല്‍ നികുതികള്‍ ചുമത്തി അമേരിക്കയെ സമ്ബന്നമാക്കാനുളള പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നീക്കങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നടപടി.
എച്ച്-1ബി വീസ ഉടമകള്‍ക്കും ഗ്രീൻ കാർഡ് ഉടമകള്‍ക്കും ബാധകമാകുന്ന തരത്തിലാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. യുഎസില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്നതാണ് ഈ നീക്കം.പ്രതിനിധി സഭയില്‍ ഈ മാസം ബില്‍ വോട്ടിനിടാനുളള നീക്കങ്ങളാണ് നടക്കുന്നത്. ബില്‍ പാസാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കരുതപ്പെടുന്നു. പാസായാല്‍ ജൂണ്‍, ജൂലൈ മാസത്തോടെ ബില്‍ നിയമമാകും.
അതേസമയം, യുഎസ് പൗരനാണെങ്കില്‍ ഈ നിബന്ധന ബാധകമാകില്ല. ദി വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. നികുതി ചുമത്തുന്ന തുകയ്ക്ക് മിനിമം പരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ അയയ്ക്കുന്ന തുക വളരെ ചെറുതാണെങ്കില്‍ പോലും നികുതി ചുമത്തപ്പെടുന്ന സാഹചര്യമാണ് ഉളളത്.
യുഎസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണമയയ്ക്കപ്പെടുന്നത് ഇന്ത്യയിലേക്കാണ്. യുഎസിലെ ഇന്ത്യൻ വംശജരായ വ്യക്തികള്‍ 2023-24 ല്‍ 3,200 കോടി ഡോളറാണ് ഇന്ത്യയിലേക്ക് അയച്ചതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. യുഎസില്‍ ഏകദേശം 45 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്കാക്കുന്നത്. 5 ശതമാനം നികുതി ഇന്ത്യൻ പ്രവാസികള്‍ക്ക് പ്രതിവർഷം ഏകദേശം 160 കോടി ഡോളർ നഷ്ടമുണ്ടാക്കും.

















