ജമ്മുകശ്മീരിലെ അവന്തിപോരയില്‍ ഇന്ന് രാവിലെയാണ് മൂന്ന് ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഇവരെ വെടിവച്ചിടും മുൻപുള്ള സൈന്യത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിർമാണം നിലച്ച ഒരു കെട്ടിടത്തിന്റെ ബേസ്മെൻ്റില്‍ തോക്കുകളുമായി ഒളിച്ചിരിക്കുന്ന ഭീകരരെയാണ് ഇതില്‍ കാണാനാകുന്നത്. ഇവർ പകച്ചുകൊണ്ട് നാലുപാടും നിരീക്ഷിക്കുന്നുണ്ട്. ഭയന്നുവിറയ്‌ക്കുന്ന ഭീകരർ ബേസ്മെന്റില്‍ ആരും കണ്ടെത്തില്ലെന്ന പ്രതീക്ഷയിലാണ് ഒളിച്ചിരുന്നത്.
എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടപാടെ ഇവർ വെടിയുതിർത്തു. ഇതേ തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഇവർ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. കൂടുതല്‍ ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന സൂചയില്‍ സൈന്യം തെരച്ചില്‍ ശക്തമാക്കി. സൈനിക വേഷത്തില്‍ എത്തിയ രണ്ട് പേർ കുടിവെള്ളം ആവശ്യപ്പെട്ടെന്ന് ഗ്രാമീണ സ്ത്രീ സുരക്ഷാ സേനയ്‌ക്ക് മൊഴി നല്‍കിയിരുന്നു.
ആസിഫ് അഹമ്മദ് ഷെയ്ഖ്, അമിർ നസിർ വാനി, യവർ അഹമ്മദ് ഭട്ട് എന്നീ മൂന്ന് ഭീകരരെയാണ് വധിച്ചത്. മൂവരും പുല്‍വാമ പ്രദേശവാസികളാണെന്ന് ഇന്ത്യാ ടുഡേ വ്യക്തമാക്കുന്നു. പുലർച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. അവന്തിപോരയിലെ നാദെർ, ട്രല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

















