യുകെയില്‍ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി എക്‌സില്‍ പോസ്റ്റ് ഒരു ഇന്ത്യൻ പ്രൊഫഷണല്‍ ഇട്ട പോസ്റ്റ് വൈറലായി. തൊഴില്‍ വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും കുടിയേറ്റ മാനദണ്ഡങ്ങള്‍ കർശനമാക്കുന്നതും കാരണം മിക്കവരും തൊഴിലില്ലാതെ നാട്ടിലേക്ക് മടങ്ങുന്നുവെന്ന് മാർക്കറ്റിങ് പ്രൊഫഷണലായ ജാൻവി ജയിൻ പറഞ്ഞു. തന്റെ ബാച്ച്‌മേറ്റുകളില്‍ ഏകദേശം 90% പേർക്കും തൊഴില്‍ ഉറപ്പാക്കാൻ കഴിയാത്തതിനാല്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായതായും ജാൻവി വെളിപ്പെടുത്തി.
“യുകെയിലേക്ക് മാസ്റ്റേഴ്‌സിനായി വരുന്നതിനെക്കുറിച്ച് ധാരാളം ആളുകള്‍ എനിക്ക് മെസ്സേജ് അയയ്ക്കുന്നുണ്ട് – ഞാൻ നിങ്ങളോട് പറയും വരരുതെന്ന്. എന്റെ ബാച്ചിലെ 90% പേർക്കും ജോലിയില്ലാത്തതിനാല്‍ തിരികെ പോകേണ്ടിവന്നു. നിങ്ങളുടെ പക്കല്‍ പണമില്ലെങ്കില്‍, യുകെയിലേക്ക് വരുന്നത് പരിഗണിക്കരുത്.” – ജാൻവി എഴുതുന്നു.
വിസ നയങ്ങള്‍ കർശനമാക്കുകയും കമ്ബനികള്‍ വർക്ക് പെർമിറ്റുകള്‍ സ്പോണ്‍സർ ചെയ്യുന്നതിനി നിയന്ത്രണം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍, ജാൻവിയുടെ പോസ്റ്റ് വിദ്യാർഥികള്‍ക്കിടയില്‍ വ്യാപക ചർച്ചക്ക് വഴിയൊരുക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗ നിര്‍ദേശങ്ങളുമായി കെയര്‍ സ്റ്റാർമെര്‍ സര്‍ക്കാരിന്‍റെ ധവളപത്രം പുറത്തിറങ്ങിയിരുന്നു. പഠനത്തിന് ശേഷം യുകെയില്‍ സ്ഥിരതാമസം ആക്കാനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹങ്ങള്‍ക്കാണ് കരിനിഴല്‍ വീഴുന്നത്.
പൗരത്വം ലഭിക്കണമെങ്കില്‍ അഞ്ചു വർഷത്തിനു പകരം പത്ത് വർഷം വരെ കാത്തിരിക്കണം എന്നതടക്കമുള്ള നയങ്ങളാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. അഞ്ചു വർഷത്തേക്ക് യുകെയില്‍ താമസിക്കുന്ന ഇന്ത്യക്കാർ ഉള്‍പ്പെടെ ഏതൊരാള്‍ക്കും സ്വാഭാവികമായി പൗരത്വവും നല്‍കുന്ന സംവിധാനവും അവസാനിപ്പിക്കും.

















