കേരളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിന് ഇനി ചിലവേറും. ഇലക്‌ട്രിക് വാഹങ്ങള്‍ക്കുള്ള ടൈം ഓഫ് ഡേ ബില്ലിങ് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ പരിഷ്കരിച്ചു. കമ്മീഷൻ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ രാത്രി ഇലക്‌ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിന് ഇനി സാധാരണയെക്കാള്‍ 30 ശതമാനം തുകയാണ് അടയ്ക്കേണ്ടിവരും.
ഇവി ചാർജിംഗിനെ സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ രണ്ട് മേഖലകളാക്കി തിരിച്ചു. രാവിലെ ഒമ്ബതിനും വൈകുന്നേരം നാലിനും ഇടയിലുള്ള സമയം ‘സോളാർ പിരീഡ്’ ആണ്. ഈ സമയത്ത് പബ്ലിക് ഇവി ചാർജിംഗ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ സ്റ്റാൻഡേർഡ് നിരക്കുകളെക്കാള്‍ 30 ശതമാനം കുറഞ്ഞ തുകയാണ് ഈടാക്കുക. വൈകുന്നേരം നാലിനും രാവിലെ ഒമ്ബതിനും ഇടയിലുള്ള ‘നോണ്‍ സോളാർ പിരീഡില്‍’ ഇവി ചാർജ് ചെയ്യുന്നവർ സ്റ്റാൻഡേർഡ് നിരക്കിനെക്കാള്‍ 30 ശതമാനം അധിക തുക നല്‍കണം. വീട്ടില്‍ ചാർജ് ചെയ്യുന്നതിനല്ല, പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിലെ ചാർജിംഗിനാണ് പുതുക്കിയ നിരക്കുകള്‍ ബാധകമാവുന്നത്.
ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പുതിയ മാർഗനിർദ്ദേശങ്ങള്‍ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റെഗുലേറ്ററി കമ്മീഷൻ നിരക്കുകള്‍ പരിഷ്കരിച്ചത്.നിലവില്‍ കേരളത്തിനുള്ളത് മൂന്ന് സോണുകളാണ്. രാബിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ആദ്യ സോണ്‍. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 10 മണി വരെ രണ്ടാം സോണും രാത്രി 10 മുതല്‍ രാവിലെ ആറ് വരെ മൂന്നാം സോണുമാണ്.
ഇത് ഇപ്പോള്‍ രണ്ട് സോണുകളായി പരിഷ്കരിച്ചിരിക്കുകയാണ്. നിലവില്‍ സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാർജിംഗ് സ്റ്റേഷനുകള്‍ ഫലപ്രദമായി പ്രവർത്തിക്കുന്നത് പകല്‍ സമയത്താണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് ചാർജിംഗ് പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നിരക്കുകളുടെ ലക്ഷ്യം.

















