സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്കിടയില്‍ ടിഒഡി ബില്ലിംഗിനെക്കുറിച്ച് നിലനില്‍ക്കുന്ന ആശങ്കകള്‍ വെറുതെയെന്ന് കെഎസ്‌ഇബി.സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പല വിവരങ്ങളും വസ്തുതാവിരുദ്ധമാണെന്നും നിലവില്‍ നിശ്ചിത വിഭാഗം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതെന്നും ബോർഡ് അറിയിച്ചു.
എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സംവിധാനമില്ല. താഴെ പറയുന്നവർക്ക് മാത്രമാണ് നിലവില്‍ ടിഒഡി ബില്ലിംഗ് ബാധകം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഗിക ഉപഭോക്താക്കളാണി ഇതില്‍ പെടുന്നത്. 20 കിലോവാട്ടിന് മുകളില്‍ കണക്റ്റഡ് ലോഡുള്ള വ്യാവസായിക ഉപഭോക്താക്കളാണ് മറ്റൊരു വിഭാഗം. ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കള്‍ (റെയില്‍വേ, വാട്ടർ അതോറിറ്റി ഒഴികെ) ഉള്ളവയാണ് മറ്റു വിഭാഗങ്ങള്‍.
സമയക്രമവും നിരക്കിലെ മാറ്റവും
ദിവസത്തെ മൂന്ന് സമയമേഖലകളായി തിരിച്ചാണ് ബില്ലിംഗ് കണക്കാക്കുന്നത്. നോർമല്‍ സോണ്‍ (രാവിലെ 6 – വൈകിട്ട് 6): സാധാരണ നിരക്കിനേക്കാള്‍ 10ശതമാനം കുറവ്. പീക്ക് ടൈം സോണ്‍ (വൈകിട്ട് 6 – രാത്രി 10): സാധാരണ നിരക്കിനേക്കാള്‍ 25 ശതമാനം കൂടുതലായിരിക്കും. ഓഫ് പീക്ക് സോണ്‍ (രാത്രി 10 – രാവിലെ 6): സാധാരണ താരിഫ് നിരക്ക്. വ്യാവസായിക ഉപഭോക്താക്കള്‍ക്കും മറ്റും പീക്ക് സമയത്ത് 50ശതമാനം അധിക നിരക്കും ഓഫ് പീക്ക് സമയത്ത് കുറഞ്ഞ നിരക്കും ബാധകമാണ്.
പീക്ക് സമയത്തെ വൈകിട്ട് 6 മുതല്‍ 10 വരെ വൈദ്യുതി ഉപയോഗം മറ്റ് സമയങ്ങളിലേക്ക് അല്പമെങ്കിലും മാറ്റിയാല്‍ ബില്ലില്‍ വലിയ കുറവുണ്ടാകുമെന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു. സാധാരണ മീറ്ററുകളെ അപേക്ഷിച്ച് ശാസ്ത്രീയമായി വൈദ്യുതി ഉപയോഗം ക്രമീകരിക്കാൻ ടിഒഡി മീറ്ററുകള്‍ സഹായിക്കും. നിലവില്‍ പകുതിയിലധികം പേർക്കും ഇത്തരം മീറ്ററുകള്‍ ഉണ്ടെങ്കിലും മേല്‍പറഞ്ഞ വിഭാഗങ്ങള്‍ക്ക് മാത്രമേ ഈ രീതിയില്‍ ബില്ലിംഗ് ചെയ്യുന്നുള്ളൂ എന്നും ബോർഡ് വ്യക്തമാക്കി.

















