ഫോട്ടോ കണ്ടാല്‍ ആളുകള്‍ തിരിച്ചറിയുന്നവരെ കെപിസിസി പ്രസിഡൻ്റാക്കണമെന്ന കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്തനംതിട്ട എംപി ആന്റോ ആന്റണി.അദ്ദേഹത്തെ എല്ലാവരും കണ്ട് തിരിച്ചറിയുന്ന ആളാണെല്ലോയെന്ന് ആന്റോ ആന്റണി പറഞ്ഞു. പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫിനെ നിയമിച്ചതിന് പിന്നാലെയാണ് ആന്റോ ആന്റണിയുടെ പ്രതികരണം.
തനിക്കെതിരെ ഒരു ഉപജാപക സംഘം പ്രവർത്തിച്ചെന്നും ആന്റോ പറഞ്ഞു. വെളള്ളാപ്പള്ളി തനിക്കെതിരെ സംസാരിച്ചതും അതിൻ്റെ ഭാഗമായാണ്. ഉപജാപക സംഘം പ്രവർത്തിക്കുന്നത് ബിജെപി പിന്തുണയോടെയാണെന്നും പാർട്ടി ഫോറങ്ങളില്‍ ഇക്കാര്യങ്ങള്‍ പറയുമെന്നും ആന്റോ ആന്റണി വ്യക്തമാക്കി. അതിരൂക്ഷമായ സൈബർ ആക്രമണമാണ് താൻ നേരിട്ടതെന്നും ആന്റോ പ്രതികരിച്ചു.
ഞാൻ കോണ്‍ഗ്രസുകാരനാണ്. ഒരു മതത്തിൻ്റെയും സമുദായത്തിൻ്റെയും ആളല്ല. മതേതരത്വമാണ് എന്റെ രാഷ്ട്രീയം. 54 വർഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ എനിക്കെതിരേ ഒരു ചെറിയ കറുത്ത പൊട്ടുപോലും ഇന്നുവരെ ഉണ്ടായിട്ടില്ല. ഒരു പെറ്റിക്കേസുപോലും ഉണ്ടായിട്ടില്ല. അത്ര സംശുദ്ധമായ രാഷ്ട്രീയമാണ് എനിക്കുള്ളത്. – ആന്റോ പറഞ്ഞു.
ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും കെ. സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ അടുത്ത അനുയിയായ സണ്ണി ജോസഫിനെ നിയമിച്ചത്.2011 മുതല്‍ പേരാവൂർ എംഎല്‍എയായ സണ്ണി ജോസഫ് നിലവില്‍ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനാണ്. എം.എം. ഹസനു പകരമായി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ്. കണ്‍വീനറായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കെ. സുധാകരന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി.

















