ഒരു കിലോ സ്വര്‍ണം, 15കിലോ വെള്ളി, പെട്രോള്‍ പമ്പ്; രാജസ്ഥാനില്‍ വധുവിന് നല്‍കിയത് 21 കോടിയുടെ സമ്മാനങ്ങള്‍: സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്ന സമ്മാനവിതരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കല്ല്യാണത്തിന് മക്കള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നത് പതിവ് കാഴ്ച്ചയാണ്. രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും പെണ്‍മക്കളെ കല്ല്യാണകഴിപ്പിച്ച് വിടുമ്ബോള്‍ ഇന്നും ആരും വെറും കൈയ്യോടെ വരൻ്റെ വീട്ടിലേക്ക് പറഞ്ഞയക്കാറില്ല. സ്ത്രീധനമായിട്ടല്ല മറിച്ച് സ്നേഹ സമ്മാനമായാണ് നല്‍കുന്നതെന്ന് മാത്രം. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
രാജസ്ഥാനിലെ ഒരു കുടുംബം മകളുടെ വിവാഹത്തിന് നല്‍കിയ സമ്മാനങ്ങള്‍ കണ്ടാണ് സമൂഹ മാധ്യമങ്ങള്‍ ഞെട്ടിയിരിക്കുന്നത്. ഏകദേശം 21 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ തൻ്റെ മകള്‍ക്ക് വേണ്ടി അവർ നല്‍കിയത്. വിവാഹത്തിന് മുമ്ബുള്ള ചടങ്ങില്‍വച്ചാണ് സമ്മാനങ്ങള്‍ കൈമാറിയത്. ഇതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലാകുകയും ചെയ്തു.
ഫോട്ടോഗ്രാഫറായ സോനു അജ്മീറാണ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോ പങ്കുവച്ചത്. രാജസ്ഥാനില്‍ വിവാഹത്തിന് മുമ്ബ് പരമ്ബരാഗതമായി നടന്നുവരുന്ന ഒരു ചടങ്ങാണ് മയറ. വധുവിൻ്റെ കുടുംബം വിവാഹത്തിന് മുന്നോടിയായി ഈ ചടങ്ങില്‍വച്ച് സമ്മാനങ്ങള്‍ കൈമാറുന്നു.100 കാറുകളും നാല് ആഡംബര ബസുകളുമാണ് ചടങ്ങില്‍ അണിനിരന്നത്. ഏകദേശം 600-700 പേരടങ്ങുന്ന കുടുംബാംഗങ്ങള്‍ നല്‍കിയ സമ്മാനങ്ങള്‍ വിലമതിക്കാനാവത്തതാണ്.
വധു വരന്മാരുടെ മുന്നിലായി നാല് പെട്ടികള്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ഇൻസ്റ്റാഗ്രാമില്‍ ഇതിനോടകം ഈ വീഡിയോ 64 ദശലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. വധുവിന്റെ കുടുംബം നല്‍കിയ ആഡംബര സമ്മാനങ്ങള്‍ എന്തെല്ലാമാണെന്ന് ഒരാള്‍ വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്.ഒരു കിലോ സ്വർണം, 15 കിലോ വെള്ളി, 210 ബിഗാ ഭൂമി, ഒരു പെട്രോള്‍ പമ്ബ്, അജ്മീറില്‍ മേഖലയില്‍ ഒരു പ്ലോട്ട്, 1.51 കോടി രൂപ, വസ്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവയാണ് സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ സമ്മാനങ്ങളുടെ ആകെത്തുക കണക്കാക്കിയാല്‍ ഏകദേശം 21 കോടി രൂപയിലെത്തുന്നുവെന്ന് മറ്റൊരു വീഡിയോയില്‍ നിന്ന് വ്യക്തമാകും.
വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. അത്യാഡംബരമായ ചടങ്ങിനെ ചിലർ ശക്തമായി വിമർശിച്ചു. വധുവിന് സ്വന്തം ജീവിതം കെട്ടിപടുക്കാൻ ഇത്രയധികം ആഡംബരം ആവശ്യമുണ്ടോ എന്നടക്കം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ‘മയറ’ എന്നത് സ്ത്രീധനം നല്‍കുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു സാംസ്കാരിക ആചാരമാണെന്നും അതിനെ ഇത്തരത്തില്‍ മാറ്റുന്നത് ശരിയല്ലെന്നും ചിലർ പറഞ്ഞു. ഇത്തരം വീഡിയോകള്‍ സാധാരണക്കാർക്ക് മേല്‍ ചുമത്തുന്ന സമ്മർദ്ദത്തെക്കുറിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക