സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് നവവധു ചെന്നൈയില്‍ ജീവനൊടുക്കി. 27കാരിയായ റിധന്യയാണ് സള്‍ഫസ് ഗുളിക കഴിച്ച് മരിച്ചത്. ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം. കവിൻ കുമാറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ തന്നെ യുവതിയെ ഭർത്താവും വീട്ടുകാരും സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയായിരുന്നു.
റിധന്യയുടെ വീട്ടുകാർ 100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ വോള്‍വോ കാറുമാണ് വിവാഹത്തിനായി നല്‍കിയിരുന്നത്. ഇത് കുറഞ്ഞുപോയെന്നായിരുന്നു കവിൻ കുമാറിന്റെയും മാതാപിതാക്കളുടെയും ആക്ഷേപം. പത്ത് ദിവസത്തിനുളളില്‍ കൂടുതല്‍ പണം വേണമെന്നാണ് കവിൻ കുമാറും കുടുംബവും യുവതിയോട് ആവശ്യപ്പെട്ടത്. യുവതി ശാരീരികമായും മാനസികമായും പീഡനമേറ്റിരുന്നുവെന്നാണ് പുറത്തുവന്ന വിവരം.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിധന്യ പിതാവിന് അയച്ച വാട്സാപ്പ് സന്ദേശത്തില്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ജീവിതം അവസാനിപ്പിക്കുമെന്ന് യുവതി പറഞ്ഞിരുന്നതായും പിതാവ് പൊലീസിനോട് പറഞ്ഞു. സംഭവം പുറത്തുവന്നതോടെ കവിൻ കുമാറിനെയും രക്ഷിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ സ്ത്രീധനപീഡനത്തിന് കേസെടുത്തിട്ടുണ്ട്.

















