പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതില്‍ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയില്‍ അധ്യാപിക ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനില്‍ നിന്നുമാണ് താൻ ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും അധ്യാപിക പറയുന്നു.
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്ക് എതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മില്‍ പരസ്പരം ഇഷ്ടത്തിലായിരുന്നു എന്നാണ് മൊഴി. കഴിഞ്ഞദിവസമാണ് ഇരുവരെയും ജയ്പൂരില്‍ നിന്നും പിടികൂടിയത്. ഗുജറാത്തിലെ സൂറത്തിലാണ് പതിമൂന്നുകാരനോട് പ്രണയം തോന്നിയ അധ്യാപിക ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം താമസിപ്പിച്ചത്.
അഞ്ച് വർഷത്തോളമായി പതിമൂന്നുകാരന് ട്യൂഷൻ നല്‍കി വരികയായിരുന്നു അധ്യാപിക. കുട്ടിയുമായി പ്രണയത്തിലായ അധ്യാപിക ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള വകുപ്പുകള്‍ അധ്യാപികയ്ക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 25നാണ് ഇരുവരെയും കാണാതായത്. തുടർന്ന് കുട്ടിയുടെ പിതാവ് ഏപ്രില്‍ 26ന് ട്യൂഷൻ ക്ലാസില്‍ പോയ തന്റെ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരുവരുമിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.ട്രെയിനില്‍ കയറാനായെത്തിയ അധ്യാപികയും പതിമൂന്ന്കാരനും ഏറെ നേരം സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ ചിലവഴിച്ചിരുന്നു. തിരക്ക് അധികമാണെന്ന് കണ്ട് ഇവർ ബസ് മാർഗം രാജസ്ഥാനിലേക്ക് പോയി.
ഇരുവരും അഹമ്മദാബാദിലെ ഒരു ഹോട്ടലില്‍ താമസിച്ച ശേഷം ഇവിടെ നിന്നും ഡല്‍ഹിയിലേക്കും പിന്നീട് ജയ്പൂരിലേക്കും പോവുകയായിരുന്നു. ജയ്പൂരില്‍ നിന്ന് ആഡംബര ബസില്‍ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 25,000 രൂപയുമായാണ് അധ്യാപിക പതിമൂന്നുകാരനൊപ്പം നാട് വിട്ടത്.
















