പത്താംക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവതിയ്ക്ക് 54 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുച്ചിറപ്പള്ളി മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി തമിഴ്നാട് സർക്കാരിന് നിർദ്ദേശം നല്‍കി.
2021ലാണ് കേസിനാസ്പദമായ സംഭവം. തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിലെ അങ്കണവാടിയില്‍ പാചകക്കാരിയായ ലളിതയാണ് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഭർത്താവിനും മകള്‍ക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വേർപിരിക്കാനായി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെ നിന്ന് ബാലനെ കാണാതായതോടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തില്‍ വേളാങ്കണ്ണിയില്‍ വച്ച് ഇരുവരെയും കണ്ടെത്തി. പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടല്‍ റൂമില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ പോക്സോയിലെ രണ്ടു വകുപ്പുകള്‍ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശിക്ഷ വിധിച്ചു.

















