കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറുമെന്ന് സൂചന. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ സുധാകരൻ ഡല്‍ഹിയിലെത്തി. ഡല്‍ഹിയില്‍ തിരക്കിട്ട ചർച്ചകള്‍ നടക്കുന്നു. ഹൈക്കമാൻഡ് നിർദേശിച്ചാല്‍ സ്ഥാനമൊഴിയാൻ തയ്യാറെന്ന് കെ സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചെന്നും സൂചന.
ഇന്ന് കോഴിക്കോട് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ സുധാകരൻ പങ്കെടുത്തില്ല. അദ്ധ്യക്ഷ മാറ്റത്തില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് സുധാകരൻ പ്രതികരണത്തിന് തയ്യാറായില്ല. അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ, സണ്ണി ജോസഫ്, ആന്റോ ആന്റണി, എംഎം ഹസൻ, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് കെപിസിസി പുതിയ അധ്യക്ഷനാവുന്ന സാധ്യതാ പട്ടികയിലുള്ളത്. ആന്റോ ആന്റണി എംപി, സണ്ണി ജോസഫ് എംഎല്‍എ എന്നിവരുടെ പേരുകള്‍ക്കും മുൻഗണന ലഭിക്കുന്നു.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ 11പേരെ ഉള്‍പ്പെടുത്തും.

















