പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച്‌ കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. വയനാട് പുല്‍പ്പള്ളി സ്വദേശിയായ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം തിരിച്ചറിയാൻ കർണാടക പൊലീസും കേരള പൊലീസും വിളിച്ചറിയിച്ചത് പ്രകാരം സഹോദരൻ മംഗളുരുവിലേക്ക് തിരിച്ചു. രാത്രി ഒരു മണിയോടെ സഹോദരൻ മംഗളുരുവിലെത്തും.

അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാള്‍ എന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. എങ്കിലും വല്ലപ്പോഴും ഇയാള്‍ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച്‌ നടക്കുമ്ബോഴാണ് ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം യുവാവിനെ മർദ്ദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ 19 പേർക്കെതിരെ ആള്‍ക്കൂട്ട ആക്രമണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു.

കുടുപ്പു സ്വദേശി ടി സച്ചിൻ എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. മരിച്ചെന്ന് മനസിലായപ്പോള്‍ അഷ്റഫിൻ്റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച്‌ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. വെൻലോക്ക് ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടത്തില്‍ തുടർച്ചയായ മർദ്ദനമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതായും കണ്ടെത്തി. കുടുപ്പു സ്വദേശി ദീപക് കുമാറെന്ന 33 കാരൻ്റെ പരാതിയിലാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക