പെരുമ്ബാവൂരിനടുത്ത് കുറുപ്പംപടിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളുടെ അമ്മയുടെ കാമുകനാണ് പെണ്‍കുട്ടികളെ വർഷങ്ങളോളം പീഡനത്തിന് ഇരയാക്കിയിരുന്നത്.
കൂട്ടുകാരികളെ കൂടി എത്തിച്ചുനല്‍കണമെന്ന് ഇയാള്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരിക്ക് കത്തെഴുതിയതോടെയാണ് പീഡനവിവരം പുറംലോകം അറിഞ്ഞത്.അയ്യമ്ബുഴ സ്വദേശി ധനേഷിനെയാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ കാമുകിയും പെണ്‍കുട്ടികളുടെ അമ്മയുമായ സ്ത്രീയുടെ അറിവോടെയാണ് പീഡനം നടന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണു പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ പിതാവ് മരിച്ചതിന് ശേഷം കുട്ടികളുമായി യുവതി ഒറ്റയ്ക്കാണ് ഇവിടെ താമസം. ഇതിനിടയിലാണ് ടാക്സി ഡ്രൈവറായ ധനേഷുമായി യുവതി അടുപ്പം സ്ഥാപിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇയാള്‍ യുവതിക്കടുത്ത് എത്തിയിരുന്നത്. 2023 മുതല്‍ ഇക്കഴിഞ്ഞ മാസം വരെ ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം. യുവതിയുടെ ഭർത്താവ് മരിച്ചതിന് ശേഷമാണ് ധനേഷുമായി പ്രണയത്തിലാകുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
സഹപാഠികളെക്കൂടി എത്തിക്കാൻ ഇയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം സഹപാഠിക്ക് എഴുതിയ കത്ത് ആ കുട്ടിയുടെ അധ്യാപികയായ അമ്മ കണ്ടതാണ് പ്രതിയെ കുടുക്കിയത്. അധ്യാപിക ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നത്. അതേസമയം, പ്രതിയുടെ ചില മൊഴികള്‍ അവിശ്വസനീയമെന്ന നിലപാടിലാണ് പൊലീസ്. ഈ യുവതിയുമായുള്ള ബന്ധം ഒഴിയുന്നതിനുവേണ്ടിയാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് ഇയാള്‍ പൊലീസിനു മൊഴി നല്‍കിയത്. ഈ മൊഴി വിശ്വസനീയമായി പൊലീസ് കണക്കിലെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

















