അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇപ്പോൾ മുഴങ്ങി കേൾക്കുന്ന പേരാണ് മഹമ്മൂദ് ഖലീൽ. അമേരിക്കൻ പ്രസിഡന്റ് ട്രംപ് നാടുകടത്താൻ ശ്രമിക്കുന്ന മഹമ്മൂദ് ഖലീൽ ആരാണെന്ന് നമുക്ക് നോക്കാം.
- കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ ആൻഡ് പബ്ലിക് അഫയേഴ്സിലെ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമാണ് മഹമ്മൂദ് ഖലീൽ.
- സിറിയയിൽ ജനിച്ച അൾജീരിയൻ പൗരൻ. 1995 ലാണ് ജനനം.
- പാലസ്തീൻ അനുകൂല ചർച്ചകളിലെ സ്ഥിര സാന്നിധ്യം.
- കൊളംബിയൻ ഗാസ ഐക്യദാർഢ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളിലും മുന്നിൽ നിൽക്കുന്ന വ്യക്തി.
നിരന്തരമായി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു എന്നതിന്റെ പേരിൽ കൊളംബിയ യൂണിവേഴ്സിറ്റി ഖലീലിനെ കഴിഞ്ഞ ഏപ്രിലിൽ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പിന്നീട് സസ്പെൻഷൻ പിൻവലിച്ചു. ഇദ്ദേഹം വിവാഹിതനാണെന്നും ഭാര്യ എട്ടുമാസം ഗർഭിണിയായ സമയത്താണ് സസ്പെൻഡ് ചെയ്തതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖലീലിന്റെ അഭിഭാഷകൻ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതിനെ തുടർന്ന് ആയിരങ്ങളാണ് ഖലീലിനു വേണ്ടി പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയത്. ഇതിൽ വിദ്യാർത്ഥികളും, അധ്യാപകരും, റിസർച്ച് വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പക്ഷെ ഖലീലിന്റെ അറസ്റ്റിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിക്കുകയാണ് ചെയ്തത്. ഖലീൽ ഹമാസ് അനുകൂല വിദ്യാർത്ഥി നേതാവാണ് എന്നാണ് ട്രംപിന്റെ വാദം.
സെമിറ്റിക്ക് വിരുദ്ധ പീഡനങ്ങളിൽ നിന്നും വിദ്യാർഥികളെ സംരക്ഷിക്കുന്നതിൽ ആവർത്തിച്ച് പരാജയപ്പെടുന്നു എന്ന് പറഞ്ഞു കൊണ്ട് കൊളംബിയ യൂണിവേഴ്സിറ്റിക്കുള്ള 400 മില്യൺ ഡോളറിന്റെ ഗ്രാൻഡ് ട്രംപ് നിർത്തിയിരുന്നു. ഇസ്രയേൽ പാലസ്തീൻ യുദ്ധത്തിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ സമരം ചെയ്തതാണ് ജൂത വിദ്യാർഥികൾക്കെതിരായ സെമറ്റിക്ക് പീഡനമായി കാണപ്പെട്ടത് എന്നതാണ് വസ്തുത. നിലവിൽ ഖലീൽ ലൂസിയാനയിലെ തടങ്കൽ കേന്ദ്രത്തിൽ തടവിലാണ്.





