മന്ത്രിക്ക് നേരിട്ട് നല്‍കിയ അപേക്ഷ റോഡരുകിലെ മാലിന്യക്കൂമ്ബാരത്തില്‍ കണ്ടെത്തി. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നല്‍കിയ അപേക്ഷയാണ് തൃശൂർ-ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവില്‍ റോഡരികില്‍ തള്ളിയ മാലിന്യത്തില്‍ കണ്ടെത്തിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ശാരീരിക പരിമിതിയുള്ള തന്റെ ഭർത്താവിന്റെ സ്ഥലംമാറ്റം സംബന്ധിച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി.
ശനിയാഴ്ച തൃശൂരില്‍ സാമൂഹികനീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയില്‍ വച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നിവേദനം നല്‍കിയത്. കാര്യം പരിഹരിക്കാം എന്നു പറഞ്ഞാണ് മന്ത്രി അപേക്ഷ സ്വീകരിച്ചതെന്നും ഇവർ പറയുന്നു. എന്നാല്‍, പിന്നീട് ഈ അപേക്ഷ ഉള്‍പ്പെടെ റോഡരുകിലെ മാലിന്യത്തിനൊപ്പം കണ്ടെത്തുകയായിരുന്നു.
ചടങ്ങില്‍ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പമാണ് അപേക്ഷ കണ്ടെത്തിയത്. റോഡില്‍ മാലിന്യം തള്ളിയതു നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇന്നലെ ചേർപ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് മന്ത്രിക്ക് നല്‍കിയ അപേക്ഷയും ശ്രദ്ധയില്‍പെട്ടത്. അപേക്ഷയില്‍ കണ്ട ഫോണ്‍ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ വിവരങ്ങള്‍ അറിഞ്ഞു.
മന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നായിരുന്നു പ്രതികരണം. അപേക്ഷ ഒരു തവണ കൂടി വാട്സാപ്പില്‍ അയക്കാനും അവർ ആവശ്യപ്പെട്ടു. അതേസമയം, മാലിന്യം തള്ളിയവർക്കെതിരെ പതിനായിരം രൂപ പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയിട്ടുണ്ട്. വോട്ടർമാരുടെ ആവശ്യങ്ങളും അപേക്ഷകളും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന പിണറായി മന്ത്രിസഭയുടെ യഥാർത്ഥ മുഖമാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത് എന്നുവേണം വിലയിരുത്താൻ.

















