പിസി ജോർജിന്റെ പരാമർശം എവിടെയും മതസ്പർധ ഉണ്ടാക്കിയിട്ടില്ലെന്ന് മകൻ അഡ്വ ഷോണ്‍ ജോർജ്. എല്ലാ കാലത്തും ഈരാറ്റുപേട്ടയെ സ്‌നേഹിച്ച വ്യക്തിയാണ് പി സി ജോർജ്.അദ്ദേഹം ചാനലില്‍ നടത്തിയ പരാമർശത്തില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പിറ്റേദിവസം തന്നെ ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് ഷോണ്‍ ജോർജ് പറഞ്ഞു.
നോട്ടീസ് വന്ന ഈരാറ്റുപേട്ട സി ഐ ഓഫിസ് പിസി ജോർജ് ഉണ്ടാക്കിയതാണ്. പിസി ജോർജ് ഹാജരാകേണ്ട മജിസ്‌ട്രേറ്റ് കോടതിയും അദ്ദേഹം ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയില്‍ ഇപ്പോള്‍ കാണുന്ന മുൻസിപ്പാലിറ്റി ലീഗിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് പിസി ജോർജ് യുഡിഎഫില്‍ പ്രവർത്തിച്ച കാലത്ത് ഉണ്ടാക്കിയതാണ്.
ഈരാറ്റുപേട്ടയിലുള്ള എല്ലാവരും തീവ്രവാദികളാണെന്ന് പി സി ജോർജ് പറഞ്ഞിട്ടില്ല. പക്ഷെ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകള്‍ ഈരാറ്റുപേട്ടയില്‍ പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹം ചെയ്തിട്ടുള്ളത്. ഇനിയും തീവ്രവാദ സംഘടനകള്‍ക്ക് എതിരെ നിലപാടുകളുമായി മുന്നോട്ട് പോകും. തീവ്രവാദികളെ തീവ്രവാദികള്‍ എന്നല്ലാതെ കെസിവൈഎം എന്ന് വിളിക്കാനാകില്ലല്ലോയെന്നും ഷോണ്‍ ജോർജ് പറഞ്ഞു.

















