2022ല്‍ സംഭവിച്ച കാറപകടത്തില്‍ നിന്നും ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചു.കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിലാണ് സംഭവം.
ഇവർ തമ്മിലുള്ള ബന്ധത്തെ വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് രജത് കുമാറും 21 വയസ്സുള്ള കാമുകി മനു കശ്യപും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം. യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. രജത് കുമാർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
വ്യത്യസ്ത ജാതിയില്‍പെട്ടവരായതിനാലാണ് ഇവരുടെ ബന്ധം വീട്ടുകാർ സമ്മതിക്കാതിരുന്നത്. തുടർന്ന് മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കാമെന്ന തീരുമാനത്തിലെത്തിയത്.
2022ല്‍ റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷകനായത് രജത് കുമാറായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന പന്ത് തന്റെ മെഴ്സിഡസ് കാർ റൂർക്കിക്ക് സമീപം ഒരു ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു.
അടുത്തുള്ള ഒരു ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന രജത് കുമാറും മറ്റൊരു യുവാവായ നിതീഷ് കുമാറും അപകടം കണ്ട് സഹായത്തിനായി ഓടിയെത്തി. തീപിടിച്ച വാഹനത്തില്‍ നിന്ന് പന്തിനെ വലിച്ചിറക്കി അടിയന്തര വൈദ്യസഹായം ഒരുക്കി. അപകടത്തില്‍പെട്ടത് ക്രിക്കറ്റർ പന്താണെന്ന് അറിയാതെയായിരുന്നു ഇവരുടെ രക്ഷാപ്രവർത്തനം. തന്റെ ജീവൻ രക്ഷിച്ചവർക്ക് സമ്മാനമായി പന്ത് അന്ന് സമ്മാനങ്ങളും നല്‍കിയിരുന്നു. അന്ന് ദേശീയ മാധ്യമങ്ങളിലടക്കം രജത് വലിയ വർത്തയാകുകയും ചെയ്തിരുന്നു.

















