വന്യജീവി ആക്രമണത്തില്‍ സർക്കാരും വനം വകുപ്പും തുടരുന്ന നിസംഗതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. വനം മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെച്ച് ഒഴിഞ്ഞു പോകണമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് ബിഷപ്പ് മാർ ജോസ് പുളിക്കൻ ആവശ്യപ്പെട്ടു.
സർക്കാരും വനം വകുപ്പും അതിന്റെ മന്ത്രിയും എവിടെ പോയെന്നും ബിഷപ്പ് ചോദിച്ചു. ഈ നിലവിളികള്‍ക്ക് മുന്നില്‍ നിശബ്ദരായി ഇരിക്കാൻ എങ്ങനെ അവർക്ക് പറ്റുന്നു. ഇതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട വ്യക്തികളും സർക്കാരും ഏറ്റെടുക്കണം. ഉത്തരവാദിത്തം ഏറ്റെടുത്താല്‍ മാത്രം പോരാ ഉത്തരം പറയാനും അവർ ബാദ്ധ്യസ്ഥരാണ്. ഇനി ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികള്‍ ഉണ്ടാകണം. അതിന് സാധിക്കുന്നില്ലെങ്കില്‍ രാജിവെച്ച് മാറി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താമരശ്ശേരി അതിരൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലും സർക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നതെന്നാണ് ചോദിക്കാനുള്ളത്. വന്യജീവി ആക്രമണങ്ങളില്‍ സർക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നും അദ്ദേഹം ചോദിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നടന്ന ഇൻഫാം സംസ്ഥാന അസംബ്ലിയില്‍ സംസാരിക്കവെയാണ് ബിഷപ്പുമാർ സ്വരം കടുപ്പിച്ചത്.

















