മുംബൈ: ഗാർഹിക പീഡനക്കേസിൽ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എൻ.സി.പി. അജിത് പവാർ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി, മാസം രണ്ടുലക്ഷം രൂപ ജീവനാംശം നൽകാനും ഉത്തരവിട്ടു.
തനിക്ക് നീതി ലഭിച്ചുവെന്ന് കോടതി വിധിയോട് കരുണ മുണ്ടെ പ്രതികരിച്ചു. കോടതിയോടും ജഡ്ജിയോടും നന്ദി പറയുന്നു. മക്കൾ തന്റെ കൂടെയായതിനാൽ മൂന്നുപേർക്കും മാസം അഞ്ചുലക്ഷം വീതം ലഭിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, രണ്ടുലക്ഷം നൽകാൻ ഉത്തരവായിട്ടുണ്ടെന്നും കരുണ കൂട്ടിച്ചേർത്തു.
ധനഞ്ജയ് മുണ്ടെയുടെ ആദ്യഭാര്യയാണ് കരുണ മുണ്ടെ. 1998-ലായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവർക്കും രണ്ടുമക്കളുണ്ട്. 2018-ന് ശേഷമാണ് ബന്ധം വഷളായതെന്ന് പരാതിയിൽ പറയുന്നു. ഇരുവരുടേയും ജാതിമാറിയുള്ള പ്രണയവിവാഹമായിരുന്നു. പിന്നീട് ധനഞ്ജയ് മുണ്ടെ രാജശ്രീ മുണ്ടെയെ വിവാഹം ചെയ്തു. ഇത് ചോദ്യംചെയ്തപ്പോൾ, സാമൂഹത്തിൽ സൽപ്പേർ കാത്തുസൂക്ഷിക്കാൻ കുടുംബത്തിന്റെ സമ്മർദത്തെത്തുടർന്നായിരുന്നു വിവാഹമെന്നായിരുന്നു മറുപടിയെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

















