ടെസ്ല സി.ഇ.ഒ.യായ ഇലോണ്‍ മസ്ക് റോള്‍സ് റോയ്സ് കാറിലാണ് സ്കൂളില്‍ പോയിരുന്നതെന്ന് അദ്ദേഹത്തിന്റെ അച്ഛൻ ഇറോള്‍ മസ്ക്.ഇലോണ്‍ മസ്ക് വളർന്നത് ദരിദ്രസാഹചര്യത്തിലാണെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍.
‘ദി അഹമ്മദ് മഹ്മൂദ് ഷോ’യിലായിരുന്നു ഇറോള്‍ മസ്ക് ഇക്കാര്യം പറഞ്ഞത്.എൻജിനീയറായിരുന്ന താൻ 26-ാം വയസ്സില്‍ തന്നെ ജീവിതത്തില്‍ വിജയിച്ച വ്യക്തിയായെന്നും അന്ന് സ്വന്തമായി വീടുവാങ്ങിയെന്നും അവിടെയാണ് ഇലോണ്‍ മസ്ക് വളർന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഈ വീട് ദക്ഷിണാഫ്രിക്കയിലെ യൂറോപ്യൻ യൂണിയൻ അംബാസഡറുടെ വസതിയാണെന്നും അദ്ദേഹം പറഞ്ഞു.
”കണ്‍സള്‍ട്ടിങ് എൻജിനീയറായാണ് ഞാൻ ജോലി ആരംഭിക്കുന്നത്. പക്ഷേ, ഞാൻ വാരാന്ത്യങ്ങളിലും രാത്രിയും ജോലിചെയ്തു. എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗംപേരും അങ്ങനെയായിരുന്നില്ല. ഞാൻ വളരെവേഗം വിജയം കണ്ടെത്തി. 26-ാം വയസ്സില്‍ ഞാൻ 46-ഉം 48-ഉം വയസ്സുള്ളവർക്ക് തുല്യനായി. 24-ാം വയസ്സില്‍ എനിക്ക് സ്വന്തമായി ബിസിനസുണ്ടായിരുന്നു. 23-ലോ 24-ലോ ഞാൻ സ്വന്തമായി വിമാനവും വാങ്ങിയിരുന്നു”, ഇറോള്‍ മസ്ക് വിശദീകരിച്ചു.
തന്റെ കുട്ടിക്കാലം സന്തോഷം നിറഞ്ഞതായിരുന്നില്ലെന്നും കുടുംബത്തിന് താഴ്ന്ന വരുമാനമാണ് ഉണ്ടായിരുന്നതെന്നും ഇലോണ്‍ മസ്ക് നേരത്തെ പറഞ്ഞിരുന്നു. സാമൂഹികമമാധ്യമമായ എക്സില്‍ ഒരാള്‍ക്ക് നല്‍കിയ മറുപടിയിലാണ് ഇലോള്‍ മസ്ക് ഇക്കാര്യം പറഞ്ഞിരുന്നത്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പിതാവിന്റെ പുതിയ വെളിപ്പെടുത്തലും സാമൂഹികമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.










