തെരുവോരങ്ങളുടെ മുഖം മിനുക്കാനായി ആരംഭിച്ച ‘നിലാവ്’ പദ്ധതി വെളിച്ചം കാണാതെ പാതിവഴിയില്‍ നിലച്ചു. തെരുവു വിളക്കുകളിലെ പരമ്ബരാഗത ബള്‍ബ് മാറ്റി എല്‍ഇഡി ബള്‍ബിടുന്ന പദ്ധതിയില്‍ ഖജനാവിന് നഷ്ടം 243 കോടി രൂപയാണ്.പത്തര ലക്ഷം പഴയ ബള്‍ബുകള്‍ മാറ്റാനാണ് ലക്ഷ്യമിട്ടിരുന്നത്.
എന്നാല്‍ 3, 60,976 എണ്ണം മാത്രമാണ് ഇതുവരെ മാറ്റിയത്.കിഫ്‌ബി വഴിയാണ് പദ്ധതിക്കായി തുക അനുവദിച്ചത്. പദ്ധതി പ്രകാരം ലക്ഷ്യമിട്ടതിന്റെ നാലിലൊന്ന് മാത്രമാണ് യാഥാർത്ഥ്യമാക്കിയത്. എന്നാല്‍ ഇതിനായി മാറ്റി വച്ച തുകയുടെ 84 ശതമാനവും ചെലവായി. 289.82 കോടി രൂപയില്‍ 243 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂറായി നല്‍കുകയായിരുന്നു.
വൈദ്യുതി ബോർഡിന്റെ സർവേയുടെ അടിസ്ഥാനത്തിലാണ് എല്‍ഇഡി ബള്‍ബുകള്‍ ഇടാൻ തീരുമാനിച്ചത്. 60 ലക്ഷം വൈദ്യുതി തൂണുകളാണ് ബോർഡിനുള്ളത്. 16.24 ലക്ഷത്തിന്റെ തെരുവുവിളക്ക് സ്ഥാപിച്ചിരുന്നു. ഇതില്‍ 10.5 ലക്ഷം തൂണുകളിലെ പഴയ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ഇടാനായിരുന്നു പദ്ധതി. 2021 ഫെബ്രുവരിയിലാണ് നിലാവ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
പദ്ധതിക്കായി അഞ്ച് ലക്ഷത്തോളം എല്‍ഇഡി ബള്‍ബുകളാണെത്തിച്ചത്. 3,60,976 എണ്ണം മാത്രമാണ് മാറ്റിയിട്ടത്. അതില്‍ 73,922 എണ്ണം കേടായി. വിവരം നിരന്തരം അറിയിച്ച് 13,694 എണ്ണം നന്നാക്കിയിട്ടുണ്ട്.

















