ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും മുൻ ഐഐഎസ്‌സി ഡയറക്ടർ ബലറാം എന്നിവരുള്‍പ്പടെ 16 പേർക്കുമെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത് പൊലീസ്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസില്‍ (ഐഐഎസ്‌സി) ഫാക്കല്‍റ്റിയായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട ദുർഗപ്പ എന്ന യുവാവിന്റെ പരാതിയിലാണ് നടപടി.
സിവില്‍ ആൻഡ് സെഷൻസ് കോടതിയുടെ (സിസിഎച്ച്) നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.2014ല്‍ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസില്‍ കുടുക്കിയെന്നും തുടർന്ന് സർവീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും ദുർഗപ്പയുടെ പരാതിയില്‍ പറയുന്നു. ജാതീയമായ അധിക്ഷേപത്തിനും ഭീഷണിക്കും താൻ വിധേയനായെന്നും അദ്ദേഹം ആരോപിച്ചു.
ഗോവിന്ദൻ രംഗരാജൻ, ശ്രീധർ വാര്യർ, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ.വി.എസ്, ദാസപ്പ, പി.ബലറാം, ഹേമലതാ മിഷി, കെ.ചട്ടോപാദ്യായ , പ്രദീപ് ഡി സാവ്കർ, മനോഹരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.സംഭവത്തില്‍ ഐഐഎസ്സിയോ ക്രിസ് ഗോപാലകൃഷ്ണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.






