ഗോകുലം ഗോപാലനും ഭാര്യക്കുമെതിരേ ചിട്ടി തട്ടിപ്പിനും വ്യാജ രേഖ നിർമ്മിച്ചതിനും കേസെടുത്ത് കോടതി. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണിപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിരവധി പരാതികള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ബഷീറിൻ്റെ പരാതിയിലാണ് പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതി നടപടി എടുത്തിരിക്കുന്നത്. പരാതിക്കാരൻ രേഖകള്‍ സഹിതം പറയുന്നത് വ്യാജ സീലും വ്യാജ ഒപ്പും അടക്കം വ്യാജ രേഖ നിർമിച്ച് ചതിച്ചു എന്നും ഗോകുലം കമ്ബിനിയാണ് ഇത് ചെയ്തത് എന്നുമാണ്.
പരാതിക്കാരൻ ഗോകുലം ചിറ്റ് ഫണ്ട്സിൻ്റെ പെരുന്തല്‍മണ്ണ ബ്രാഞ്ചില്‍ നിന്ന് ചിട്ടി എടുത്തിരുന്നു. ഇതില്‍ 48 ലക്ഷം രൂപയാണ് അടക്കാനുള്ളതെന്ന് ബഷീറും 98 ലക്ഷം രൂപ അടക്കാനുണ്ടെന്നും ഗോകുലവും പറഞ്ഞതോടെ ഇവർ തമ്മില്‍ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കവെ തെളിവായി ഗോകുലം സമർപ്പിച്ച ചില രേഖകള്‍ വ്യാജമാണെന്ന് കണ്ടതോടെയാണ് ബഷീർ പരാതി നല്‍കിയത്. കേസില്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതി ഇപ്പോള്‍ കേസെടുത്തിരിക്കുന്നതും.
ഗോകുലം ഗോപാലനും ഭാര്യയും അടക്കം ഗോകുലം ചിറ്റ് ഫണ്ടിന്റെ ഡയറക്ടർമാരെല്ലാം കേസില്‍ പ്രതികളാണ്. മുമ്ബ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഗോകുലം ഗോപാലനെതിരേ രംഗത്ത് വന്നിരുന്നു. അന്നും ശോഭാ സുരേന്ദ്രൻ ഉയർത്തിയത് സാമ്ബത്തിക ക്രമക്കേടും ആയിരുന്നു. ചിട്ടിയുടെ മറവിലും സാമ്ബത്തിക ബിസിനസിന്റെ മറവിലും ഗോകുലം ഗോപാലൻ 300 കോടിയുടെ സ്വത്ത് 25 കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഇതേ സമയം തന്നെ തിരുവനന്തപുരത്തേ ബിസിനസുകാരൻ ആയ ജിജി ഗ്രൂപ്പ് ഉടമ ഗോപാല കൃഷ്ണ പിള്ളയെ ചതിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ഗോകുലം ഗോപാലൻ ജിജി ഗ്രൂപ്പ് ഉടമ ഗോപാല കൃഷ്ണ പിള്ളയെ സഹായിക്കാം എന്ന് പറഞ്ഞ് ജിജി ഗ്രൂപ്പിൻ്റെ 150 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തി എന്നാണ് ആരോപണം. ജിജി ഗ്രൂപ്പ് ഉടമ ഗോപാല കൃഷ്ണ പിള്ള ഇപ്പോള്‍ ജയിലില്‍ ആണുള്ളത്. സാമ്ബത്തികമായി തകർച്ച നേരിട്ട അദ്ദേഹത്തിന് 150 കോടിയുടെ സ്വത്തുക്കളും തിരുവനന്തപുരത്തെ ജിജി ഹോസ്പിറ്റലും നഷ്ടമാവുകയായിരുന്നു.

















