കേരളത്തില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം ദേശീയ ശരാശരിയുടെ പകുതി പോലുമില്ലെന്ന് കണക്കുകള്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഉന്നതവിദ്യാഭ്യാസ സര്‍വേയിലെ (AISHE) കണക്കുകള്‍ പ്രകാരം വിദേശവിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ബഹുദൂരം പിന്നിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തില്‍ മികച്ച പ്രകടനം നടത്തുമ്ബോഴും കേരളത്തിന് അവരുടെ ഏഴയലത്തെത്താൻ കഴിയുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു.

ഏറ്റവുമൊടുവില്‍ പുറത്തുവന്ന കേന്ദ്ര ഉന്നത വിദ്യാഭ്യാസ സർവ്വേ റിപ്പോർട്ട് പറയുന്നത് രാജ്യത്താകെ 46,878 വിദേശ വിദ്യാർത്ഥികള്‍ പഠിക്കാനെത്തിയെന്നാണ്. ഇതില്‍ കേരളത്തില്‍ പഠിക്കാനെത്തിയത് 509 വിദേശ വിദ്യാർത്ഥികള്‍ മാത്രമാണ്. കേന്ദ്രത്തിന്റെ ഊ സർവ്വേ റിപ്പോർട്ട് 2024ല്‍ പ്രസിദ്ധീകരിച്ചതിനു ശേഷം കേരളത്തിലെ വിദേശവിദ്യാർത്ഥികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഈ വര്‍ദ്ധനയും ഗണ്യമായ തോതിലുള്ളതല്ല. 2025-26ല്‍ കേരളത്തിലെ സര്‍വകലാശാലകളിലെത്തിയത് 768 വിദേശ വിദ്യാര്‍ഥികളാണെന്ന് സംസ്ഥാനം അവകാശപ്പെടുന്നു. അതായത് 267 വിദ്യാർത്ഥികളുടെ വർദ്ധന. ഇതടക്കം ചേർത്താലും ദേശീയതലത്തില്‍ കേരളത്തിന്റെ സ്ഥിതി ഒട്ടും മെച്ചപ്പെടുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയില്‍ ഏറ്റവുമധികം വിദേശവിദ്യാർത്ഥികളെ ആകർഷിക്കുന്ന സംസ്ഥാനം കർണാടകയാണ്. 6004 വിദ്യാർത്ഥികളാണ് 2021-2022 വർഷത്തില്‍ കർണാടകയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തിയത്. തമിഴ്നാട് (3891 വിദേശവിദ്യാർത്ഥികള്‍), ആന്ധ്ര പ്രദേശ് (3115 വിദേശ വിദ്യാർത്ഥികള്‍), തെലങ്കാന (1396 വിദേശ വിദ്യാർത്ഥികള്‍) എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം കേരളത്തെ അപേക്ഷിച്ച്‌ ബഹുദൂരം മുന്നിലാണ്. വളരെ ചെറിയ പ്രദേശമായ പുതുച്ചേരി പോലും 255 വിദേശ വിദ്യാർത്ഥികളെ ആകർഷിച്ചു. സിക്കിം (137), അസം (159), ഹിമാചല്‍ (393), ചണ്ഡിഗഢ് (436), രാജസ്ഥാൻ (1114), ഛത്തീസ്ഗഢ് (338) തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം പിന്നിലാണ് കേരളം വരുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ് (5971 വിദേശ വിദ്യാർത്ഥികള്‍), മഹാരാഷ്ട്ര (4856 വിദേശ വിദ്യാർത്ഥികള്‍), ഗുജറാത്ത് (3593 വിദേശ വിദ്യാർത്ഥികള്‍), ഉത്തർപ്രദേശ് (4323 വിദേശ വിദ്യാർത്ഥികള്‍) വിദേശ വിദ്യാർത്ഥികള്‍) തുടങ്ങിയവയെല്ലാം ഏറെ മുന്നിലാണുള്ളത്.46,878 വിദേശ വിദ്യാർത്ഥികളാണ് രാജ്യത്തെ 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പഠിക്കാനെത്തിയത്. അതായത് ദേശീയ ശരാശരി 1302. കേരളത്തിലെത്തിയ വിദേശ വിദ്യാർത്ഥികളെക്കാള്‍ ഏതാണ്ട് മൂന്നിരട്ടി വരുന്നു ദേശീയ ശരാശരി. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെക്കുന്ന ഏറ്റവും പുതിയ അവകാശവാദമായ 768 വിദ്യാർത്ഥികള്‍ എന്ന കണക്ക് സ്വീകരിച്ചാല്‍ പോലും പഴയ ദേശീയ ശരാശരി ഏതാണ്ട് ഇരട്ടിയാണ്. ദേശീയ തലത്തിലെ ഏറ്റവും പുതിയ കണക്കുകള്‍ വന്നിട്ടില്ലായെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്രദ്ധേയമായ മറ്റൊരു കാര്യം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി വരുന്ന വിദ്യാർത്ഥികളില്‍ ഭൂരിഭാഗവും അടിസ്ഥാന ബിരുദം നേടാൻ വരുന്നവരാണ് എന്നതാണ്. കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പ് പറയുന്നതനുസരിച്ച്‌ കേരളത്തില്‍ പിഎച്ച്‌ഡി ചെയ്യാനെത്തിയ വിദേശ വിദ്യാർത്ഥികള്‍ വെറും 39 പേരാണ്. ബിരുദാനന്ദ ബിരുദം ചെയ്യാനെത്തിയത് 76 പേരും. വിദേശത്തു നിന്നുള്ള പിഎച്ച്‌ഡി വിദ്യാർത്ഥികളെ എൻ‌റോള്‍ ചെയ്യുന്നതില്‍ ഏറ്റവും മുന്നില്‍ ആന്ധ്രപ്രദേശാണ്. 300 പേരെയാണ് വിദേശത്തു നിന്ന് ആന്ധ്രയിലേക്ക് പിഎച്ച്‌ഡിക്കായി എത്തിയത്. 516 പേർ പിജി ചെയ്യാനും എത്തി.കേരളത്തിലേക്ക് വരുന്ന വിദേശവിദ്യാർത്ഥികള്‍ ഭൂരിഭാഗം പേരും അടിസ്ഥാന ബിരുദത്തിനായാണ് എൻ‌റോള്‍ ചെയ്യുന്നത്. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 378 വിദേശ വിദ്യാർത്ഥികള്‍ ബിരുദപഠനത്തിന് എത്തി.

കേരളത്തെ വിജ്ഞാന സമ്ബദ്‌വ്യവസ്ഥാക്കി മാറ്റുമെന്നത് രണ്ടാം പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. വിവിധ ബജറ്റുകളില്‍ ഈ പ്രഖ്യാപനം ഒരു പ്രധാന ഇനമായി. വിജ്ഞാന സമ്ബദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍ ദി ഹിന്ദു അടക്കമുള്ള മാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതി. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഇനി ഒരു വർഷം പോലും ശേഷിക്കുന്നില്ല. ഇതുവരെ എന്താണ് നേട്ടമെന്ന ചോദ്യത്തിന് കണക്കുകളില്‍ ഉത്തരം ലഭ്യമല്ല. അതെസമയം പ്രഖ്യാപനങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നത് ശ്രദ്ധേയമാണ്. വിജ്ഞാനാധിഷ്ഠിത സമ്ബദ്‌വ്യവസ്ഥ കേരളത്തിന് അടിത്തറയാകുമെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ധനമന്ത്രി കെഎൻ വേണുഗോപാല്‍ പ്രസ്താവിച്ചിരുന്നു. വിഷൻ 2031 ‘ധനകാര്യവകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും’ സെമിനാറിലായിരുന്നു ഇത്. പ്രസ്താവനകളും പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും ശക്തമായി തുടരുമ്ബോഴും കണക്കുകളില്‍ അതൊന്നും പ്രതിഫലിക്കുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക