കൊല്ലത്ത് ട്രാൻസിറ്റ് ഹോമില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ച റഷ്യൻ പൗരൻ പിടിയില്‍. ഇലിയ ഇക്കിമോ(27)യെ ആണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഏറണാകുളം മുളവകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ നേരിടുന്ന ആളാണ് ഇയാള്‍. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഇലിയ ഇക്കിമോ കടന്നു കളഞ്ഞത്.
പിൻഭാഗത്തെ ശൗചാലയത്തിന്റെ മുകളിലൂടെ 10 അടിയോളം പൊക്കമുള്ള ചുറ്റ് മതില്‍ ചാടിക്കടന്നാണ് രക്ഷപെട്ടത്.ട്രാൻസിറ്റ് ഹോമിലെ സി.സി ടി വി ദൃശ്യങ്ങളിലൂടെ ഇത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷ ജീവനക്കാർ തടയാൻ ശ്രമിച്ചങ്കിലും ഇവരെ ആക്രമിച്ച ശേഷമാണ് ഇലിയ കടന്നു കളഞ്ഞത്. ട്രാൻസിറ്റ് ഹോം അധികൃതർ ഉടൻ തന്നെ കൊട്ടിയം പൊലീസില്‍ വിവരമറിയിച്ചതോടെ ഉമയനല്ലൂർ പട്ടരുമുക്കില്‍ വച്ച് യുവാവിനെ പിടികൂടി.
2024ല്‍ സന്ദർശന വിസയില്‍ കേരളത്തില്‍ എത്തിയ ഇലിയ കാലാവധി കഴിഞ്ഞിട്ടും മടങ്ങിയിരുന്നില്ല. കപ്പല്‍ മാർഗ്ഗം അനധികൃതമായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയത്. ഏറണാകുളം മുളവുകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിചാരണ നേരിടുമ്ബോഴാണ് രക്ഷപെടാനുള്ള ശ്രമം. നടപടികള്‍ പൂർത്തിയാക്കി ഇലിയ ഇക്കിമോയെ ട്രാൻസിറ്റ് ഹോമിലേക്ക് മാറ്റി.

















