വിട്ടുകൊടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കിളിമാനൂർ സ്വദേശി കെവി ഗിരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഇദ്ദേഹം 2023ല്‍ തൻ്റെ ഭൂമി വിട്ടുനല്‍കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിരുന്നില്ല. മകളുടെ വിവാഹം കഴിഞ്ഞതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു ഗിരി.
സാമ്ബത്തിക ബാധ്യതകള്‍ മറികടക്കാൻ നഷ്ടപരിഹാര തുക ഉപയോഗിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം. എന്നാല്‍ നഷ്ടപരിഹാര തുക ലഭിക്കാത്തതിനാല്‍ അതിന് കഴിഞ്ഞിരുന്നില്ല. അതില്‍ മനംനൊന്താണ് ഗൃഹനാഥൻ ജീവനൊടുക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഉടൻ നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന അധികൃതർ നല്‍കിയ ഉറപ്പ് ലംഘിച്ചതാണ് ഗിരിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇന്ന് മൂന്ന് മണിക്ക് ശേഷം കിളിമാനൂര്‍ സ്പെഷ്യല്‍ തഹല്‍സീല്‍ദാര്‍ ഓഫീസിന് മുന്നില്‍ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡ് ജനകീയ സമരസമിതി കിളിമാനൂർ വില്ലേജ് കണ്‍വീനർ ഷിബു കുമാർ പറഞ്ഞു.
അധികൃതർ വാക്കുപാലിക്കാത്തതോടെ കടുത്ത പ്രതിന്ധിയിലൂടെയാണ് ഭൂമി വിട്ടുനല്‍കിയവർ കടന്നുപോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തുക ഉടൻ ലഭിക്കുമെന്ന വിശ്വാസത്തില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്ന പലരും പലിശക്ക് കടമെടുത്ത് വസ്‌തുവും വീടും വാങ്ങാൻ മുൻകൂർ തുക നല്‍കി. കരാർ കാലാവധിക്കുള്ളില്‍ ഇടപാട് നടക്കാത്തതിനാല്‍ പലരും കടക്കെണിയില്‍ പെട്ടതായും നാട്ടുകാർ ആരോപിക്കുന്നു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് മാസങ്ങളോളം അധികൃതരില്‍നിന്ന് വിശദീകരണമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ നഷ്ട പരിഹാരം സംബന്ധിച്ച മാനദണ്ഡങ്ങളുടെ വിശദാംശം പുറത്തുവന്നിരുന്നു. കുറഞ്ഞ തുക മാത്രമേ ലഭിക്കൂ എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ന്യായമായതുക നല്‍കാമെന്ന് ഉറപ്പ് പറഞ്ഞ് അധികൃതർ വഞ്ചിച്ചതായും ഭൂമി വിട്ടു നല്‍കിയവർ പറഞ്ഞു. ഇതിനെതിരെ പ്രക്ഷോഭവുമായി ജനകീയ സമരസമിതി രംഗത്തിറങ്ങാനിരിക്കെയാണ് ഗിരി ജീവനൊടുക്കിയതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.

















